വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്തുന്നതിന് അഞ്ച് ലക്ഷം ആവശ്യപ്പെട്ടു; ഒന്നര ലക്ഷമാക്കി കുറച്ചു; അസി. എന്‍ജിനീയര്‍ പിടിയില്‍

Update: 2025-11-12 14:27 GMT

കൊച്ചി: താത്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്തി നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍. തേവരയിലെ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. ഒന്നര ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചതിന്റെ ആദ്യ ഗഡുവായ 90,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സ് വലയിലായത്.

കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്തി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥന്‍ കോഴ ആവശ്യപ്പെട്ടത്. കണക്ഷന്‍ സ്ഥിരപ്പെടുത്തുന്നതിന് ഏകദേശം 10 ലക്ഷം രൂപയോളം വിലവരുന്ന ഒരു എക്യുപ്‌മെന്റ് സ്ഥാപിക്കേണ്ടതുണ്ട്. ഇത് ഒഴിവാക്കി അനുമതി നല്‍കാം എന്ന് വാഗ്ദാനം നല്‍കിക്കൊണ്ട് അഞ്ചു ലക്ഷം രൂപയാണ് പ്രദീപ് ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്.

തുടര്‍ന്ന് നടന്ന വിലപേശലിനൊടുവില്‍ ഇത് ഒന്നര ലക്ഷം രൂപയായി കുറച്ചു. ഇതിന്റെ ആദ്യ ഗഡുവായ 90,000 രൂപ കൈപ്പറ്റാനായി തേവര ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് ഇയാളെ കുടുക്കിയത്. തേവര പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ബസ് സ്റ്റാന്‍ഡില്‍ വെച്ച് പരാതിക്കാരനില്‍ നിന്ന് പണം കൈപ്പറ്റിയ ശേഷം ബസ്സില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വളഞ്ഞത്.

പ്രദീപനെക്കുറിച്ച് മുന്‍പും സമാനമായ പരാതികള്‍ ലഭിച്ചിരുന്നതായി വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. വൈദ്യുതി കണക്ഷന്‍ സംബന്ധിച്ച ഇടപാടുകള്‍ക്ക് ഇയാള്‍ വലിയ തോതില്‍ കൈക്കൂലി വാങ്ങിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

Similar News