പാലക്കാട്: ഒരു കാലത്ത് പാലക്കാട് ജില്ല വി.എസ്.അച്യുതാനന്ദന്റെ കോട്ടയായിരുന്ന സമയത്ത് പിണറായി വിജയനുവേണ്ടി നിലയുറപ്പിച്ച നേതാക്കളായിരുന്നു പി കെ ശശി. അന്ന് കണ്ണൂരിലെ നേതാക്കളുടെ ഇഷ്ടക്കാരനായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് വേണ്ടി ആരെയും അര്‍ത്ഥവും ഒരുക്കുന്ന നേതാവ്. അന്നത്തെ വിഭാഗീയതയിലുള്ള വെട്ടിനിരത്തിലില്‍ പിണറായി പക്ഷത്തെ കോടാലിക്കൈ പോലെ നിന്നാണ് എതിര്‍ പക്ഷത്തെ പി കെ ശശി വെട്ടി നിരത്തിയത്. ഇതോടെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് വരെ ശശി അടിച്ചു കയറി. പിന്നാലെ ഷൊര്‍ണൂരില്‍ എംഎല്‍എ സ്ഥാനവും. ഈ സമയത്തൊക്കെ പല കാരണങ്ങള്‍ കൊണ്ടു വിവാദ നായകനായിരുന്നു ശശിക്ക് ഇപ്പോള്‍ പാര്‍ട്ടിയില്‍ അടിതെറ്റുയാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്കാണ് ശശിയെ സിപിഎം തരംതാഴ്ത്തുന്നത്. ഇത് ശശിയുടെ കൊടിയിറക്കത്തിന്റെ സമയമാണെന്നാണ് തെളിയുന്നത്.

എന്നും വിവാദ നായകനായിരുന്ന ശശി നിലവില്‍ കെടിഡിസി ചെയര്‍മാനാണ്. ഈ സ്ഥാനവും നഷ്ടമാകുന്ന വിധത്തിലുള്ള ക്രമക്കേട് ആരോപണങ്ങളാണ് ഉയരുന്നത്. പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചതില്‍ നിന്നു തന്നെ സംഗതി ഗൗരവമാണെന്ന് വ്യക്തമാകും.

വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് ശശിയെ നേരത്തേ തരംതാഴ്ത്തിയിരുന്നു. ശശിക്കെതിരെ നിരവധി പരാതികളാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലെത്തിയത്. മണ്ണാര്‍ക്കാട് സഹകരണ എജ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്‌സല്‍ കോളജിനു വേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്ന പരാതി പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയമിച്ച് പരിശോധിച്ചു.

സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാര്‍ട്ടി അറിയാതെയായിരുന്ന ഈ ധനസമാഹരണമെന്നാണ് ആരോപണം ഉയര്‍ന്നത്. ഇതാണ് ശശിക്കെതിരെയ നടപടിയിലേക്ക് നയിച്ചിരുന്നത്. സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ലൈംഗിക പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ആറു മാസം ശശിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും മടങ്ങിയെത്തുകയായിരുന്നു.

പാലക്കാട്ട് പാര്‍ട്ടിയില്‍ വിഭാഗീയത കത്തിനിന്ന കാലത്ത് വിഎസ് പക്ഷത്തിന്റെ എതിര്‍പ്പുകളെ അതിജീവിച്ച് പിണറായിക്കായി തന്ത്രങ്ങള്‍ മെനഞ്ഞത് പി.കെ. ശശിയും എ.കെ. ബാലനുമായിരുന്നു. പോരാട്ടത്തില്‍ വിഎസ് ഗ്രൂപ്പ് ഇല്ലാതായെങ്കിലും വിഎസിനോട് അനുഭാവം പുലര്‍ത്തിയിരുന്ന നേതാക്കളുടെ കണ്ണിലെ കരടായിരുന്നു ശശി. പാര്‍ട്ടി പിടിക്കാന്‍ പി.കെ.ശശി ഏകാധിപതിയെപോലെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗത്തെ അസ്വസ്ഥരുമാക്കി. ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനായിരുന്ന കാലത്ത് പാലക്കാട്ടെ അവസാനവാക്ക് താനാണെന്ന വിധത്തിലായിരുന്നു ശശി യുടെ പ്രവര്‍ത്തനങ്ങള്‍.

2017 ഡിസംബറില്‍ മണ്ണാര്‍ക്കാട് നടന്ന ജില്ലാ സമ്മേളനത്തിനിടെ ശശി അപമര്യാദയായി പെരുമാറിയെന്നാണ് ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി പരതി ഉന്നയിച്ചത്. പാലക്കാട് ജില്ലയിലെ ചില യുവനേതാക്കളാണ് പരാതി വിവാദമാക്കിത്. പരാതി അന്വേഷിച്ച എ.കെ. ബാലന്‍ - പി.കെ.ശ്രീമതി കമ്മിഷന്‍ ശശിക്കെതിരെ നടപടി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വീര്യം കുറഞ്ഞ പീഡനമെന്നായിരുന്നു പാര്‍ട്ടി അന്ന് കണ്ടെത്തിയത്.

വിവാദങ്ങള്‍ക്കിടയിലും മുതിര്‍ന്ന നേതാക്കളുടെ അനുകമ്പ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ശശിക്കൊപ്പമുണ്ടായിരുന്നു. എം.എല്‍.എ പദവിയില്‍ രണ്ടാമൂഴം കിട്ടിയിട്ടില്ലെങ്കിലും കെ.ടി.ഡി.സി ചെയര്‍മാന്‍ പദവി ശശിയുടെ കരുത്തുയര്‍ത്തി. മുഖ്യമന്ത്രിയുടെ ഗുഡ് ലിസ്റ്റിലായിരുന്നു ഏറെക്കാലം. ഉയരുന്ന വിവാദങ്ങള്‍ എന്തായാലും ശശിയെ ഒരു തരത്തിലും സ്വാധീനിക്കാതെ നീങ്ങിയിരുന്നതും അടുത്തകാലം വരെ കണ്ടതാണ്. കൂടെ നില്‍ക്കുന്നവരുടെ ചിറകരിയാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ് ശശിയുടെ ശക്തി കുറച്ചത്. സ്വന്തം ചേരിയിലുണ്ടായിരുന്നവര്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം നീങ്ങിയപ്പോഴും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയായിരുന്നു കരുത്ത്.

കോടിയേരി ക്ക് പിന്നാലെ എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ തോടെയാണ് തുടര്‍ച്ചയായി ശശിക്ക് പ്രഹരം കിട്ടിത്തുടങ്ങിയത്. സ്വാധീനമുണ്ടായിരുന്ന ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍ നാമമാത്രമായി ചുരുങ്ങി. ചെര്‍പ്പുളശ്ശേരിയും , മണ്ണാര്‍ക്കാടും ഉള്‍പ്പെടെയുള്ള ഏരിയ കമ്മിറ്റിയും കൈവിട്ടു. ഇതിനിടയില്‍ സാമ്പത്തിക ക്രമക്കേട് വിഷയത്തില്‍ രണ്ട് കമ്മിഷനുകളുടെ അന്വേഷണവും എത്തി. ഇപ്പോല്‍ തരംതാഴ്ത്തല്‍ നടപടിയും.

നടപടിയില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലാണ് നേതൃത്വം കടുത്ത തീരുമാനത്തിലെത്തിയത്. എന്നാല്‍, എഴുതി തള്ളിയിടത്തും നിന്നും പിടിച്ചു കയറി വന്നതാണ് ശശിയുടെ ചരിത്രം. അതുകൊണ്ട് തന്നെ പാര്‍ട്ടി നടപടിയെ ശശി അതിജീവിക്കുമെന്ന് കരുതുന്നവരുമുണ്ട്.a