സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള തന്റെ ആജീവനാന്ത പോരാട്ടം കണക്കിലെടുത്ത് 1991ൽ നൊബേൽ പുരസ്‌കാരം നേടിയ മഹദ് വ്യക്തിയായ മ്യാന്മാർ നേതാവ് ഓംഗ് സാൻ സുകി തന്റെ പുതിയ നിലപാടുകളുടെ പേരിൽ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സമാധാനത്തിന്റെ പ്രവാചകയായി ലോകം ഇതുവരെ ആദരിച്ച സുകി എന്തുകൊണ്ട് ഇപ്പോൾ തന്റെ രാജ്യത്തെ പാവപ്പെട്ട റോഹിൻഗ്യ മുസ്ലീമുകളുടെ കണ്ണുനീർ കാണുന്നില്ല..? ദിവസവും നൂറു കണക്കിന് മുസ്ലീങ്ങൾ ബലാത്സംഗത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും സമാധാനത്തിന്റെ മാലാഖ എന്തുകൊണ്ട് കണ്ണടച്ചിരിക്കുന്നു...? തുടങ്ങിയ ചോദ്യങ്ങളാണ് സുകിക്ക് നേരെ ശക്തമായി ഉയർന്നിരിക്കുന്നത്.

ഈ വർഷം ആദ്യം ബ്രിട്ടൻ സന്ദർശിച്ചപ്പോൾ സുകിക്ക് രാജകീയമായ സ്വീകരണമായിരുന്നു നൽകിയിരുന്നത്.രാജ്ഞിക്ക് പുറമെ വില്യം രാജകുമാരനെയും അവർ സന്ദർശിക്കുകയും ചെയ്തിരുന്നു. മ്യാന്മാറിലെ സൈനിക ഭരണത്തിനെതിരെ പോരാടാൻ തന്റെ ജീവിതം ഉഴിഞ്ഞ് വച്ചിരുന്ന സുകിയെ സൈനിക ഭരണാധികാരികൾ നീണ്ട 15 വർഷത്തോളം വീട്ടുതടങ്കലിൽ വച്ചിരുന്നു. രണ്ട് വർഷം മുമ്പ് മ്യാന്മാറിൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നപ്പോൾ ജനങ്ങൾ സുകിയോടുള്ള സ്‌നേഹം കൊരിച്ചൊരിയുകയും അവരുടെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽവ വരുകയുമായിരുന്നു. എന്നിട്ടും ഇവർ എന്തുകൊണ്ടാണ് രാജ്യത്ത് അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷമായ റോഹിൻഗ്യ മുസ്ലീങ്ങളുടെ സമാധാനത്തിനും അവകാശങ്ങൾക്കും വേണ്ടി മുന്നിട്ടിറങ്ങുന്നില്ലെന്ന ചോദ്യമാണ് നിലവിൽ ശക്തമായിരിക്കുന്നത്.

മ്യാന്മാറിലെ ഭൂരിപക്ഷമായ ബുദ്ധന്മാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി റോഹിൻഗ്യ മുസ്ലീങ്ങൾക്ക് നേരെ കടുത്ത ആക്രമണവും വംശഹത്യയുമാണ് നടത്തി വരുന്നത്. നിരവധി പേർ കഴിഞ്ഞ കാലങ്ങളായി രാജ്യത്ത് നിന്നും അടിച്ച് പുറത്താക്കപ്പെടുകയും മറ്റ് രാജ്യങ്ങളൊന്നും അഭയം നൽകാത്തതതിനെ തുടർന്ന് കടലിൽ മുങ്ങിച്ചാവുകയും ചെയ്തിരുന്നത് അന്താരാഷ്ട്രതലത്തിൽ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. എന്നിട്ടും സുകി ഇവർക്ക് വേണ്ടി ഒരു ചെറുവിരൽ അനക്കുന്നില്ലെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളടക്കം കടുത്ത ഭാഷയിൽ വിമർശിക്കുന്നത്.

നിരവധി മുസ്ലീങ്ങളാണ് സുകിയുടെ ഗവൺമെന്റ് ഭരിക്കുമ്പോഴും മ്യാന്മാറിൽ പട്ടിണി കിടക്കുകയും ബലാത്സംഗത്തിനും വംശഹത്യക്കും അടിമത്തത്തിനും വിധേയരായി നരകിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെുത്തുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 1,20,000 മുസ്ലീങ്ങൾക്കാണ് ബുദ്ധിസ്റ്റുകളുടെ ആക്രമണം മൂലം തങ്ങളുടെ വീട് വിട്ട് പലായനം ചെയ്യേണ്ടി വന്നിരിക്കുന്നത്. നൂറ് കണക്കിന് പേർ ഇതിനിടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവിടുത്തെ സുരക്ഷാ സർവീസുകൾ പോലും ആളുകളുട തല വെട്ടുകയോ അല്ലെങ്കിൽ മുളയുടെ കൂടുകളിലിട്ട് ജീവനോടെ കത്തിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ ഒരു മനുഷ്യാവകാശ ചാരിറ്റി പുറത്ത് വിട്ടിരുന്നു. ആക്രമണങ്ങളെ തുടർന്ന് 70,000ത്തോളം പേർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. ഇതിനെതിരെ സുകിയുടെ പട്ടാളം പേരിന് മാത്രമുള്ള നടപടികളേ സ്വീകരിക്കുന്നുള്ളുവെന്നും മുക്കാൽഭാഗം ആക്രമണങ്ങൾക്കും നേരെ പട്ടാളം കണ്ണടക്കുന്നുവെന്നുമുള്ള വിമർശനമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.