- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഎസ്എഫുമായി ചർച്ചയക്ക് പാക്കിസ്ഥാൻ റേഞ്ചർമാരെത്തും; അതിർത്തിയിലെ കരാർ ലംഘനം വിഷയമാകും; കൂടിക്കാഴ്ച അമൃത്സറിൽ 9ന് തുടങ്ങും
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്)-പാക് റേഞ്ചർ തല ചർച്ചകൾ ഈ മാസം 9ന് തുടങ്ങും. അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം വെടിനിറുത്തൽ കരാർ ലംഘനം തുടരുന്നതിനിടെയാണ് ചർച്ചകളെന്നതാണ് ശ്രദ്ധേയം. പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് (പഞ്ചാബ്) ഡയറക്ടർ ജനറൽ മേജർ ജനറൽ ഉമർ ഫറൂഖ് ബുർകിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ സംഘമാണ് അട്ടാരിവാഗ അതിർത്തി വഴി ചർച

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്)-പാക് റേഞ്ചർ തല ചർച്ചകൾ ഈ മാസം 9ന് തുടങ്ങും. അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യം വെടിനിറുത്തൽ കരാർ ലംഘനം തുടരുന്നതിനിടെയാണ് ചർച്ചകളെന്നതാണ് ശ്രദ്ധേയം.
പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് (പഞ്ചാബ്) ഡയറക്ടർ ജനറൽ മേജർ ജനറൽ ഉമർ ഫറൂഖ് ബുർകിയുടെ നേതൃത്വത്തിലുള്ള പതിനാറംഗ സംഘമാണ് അട്ടാരിവാഗ അതിർത്തി വഴി ചർച്ചയ്ക്കായി അമൃത്‌സറിലെത്തുക. സിന്ധ് പ്രവിശ്യയിലെ ഡയറക്ടർ ജനറൽ പങ്കെടുക്കില്ല. ഇന്ത്യൻ സംഘത്തെ നയിക്കുന്നത് ബി.എസ്.എഫ് മേധാവി ദേവേന്ദ്ര കുമാർ പഥകാണ്. 13 വരെയാണ് ചർച്ചകൾ നീണ്ടുനിൽക്കുക.
ജമ്മുകാശ്മീർ അതിർത്തിയിൽ അടുത്തിടെയുണ്ടായ വെടിനിറുത്തൽ കരാർ ലംഘനം, നുഴഞ്ഞു കയറ്റ ശ്രമം, ഗുജറാത്തിലെ റാൻ ഒഫ് കച്ച് വഴിയുള്ള കള്ളക്കടത്ത് തുടങ്ങിയ വിഷയങ്ങൾ ഡയറക്ടർ ജനറൽ(ഡി.ജി) തല ചർച്ചയിൽ വിഷയമാവുമെന്ന് അധികൃതർ വ്യക്തമാക്കി. അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തുന്ന ഒളിയുദ്ധങ്ങളും ബി.എസ്.എഫ് ചർച്ചയിൽ ഉന്നയിക്കും.
പാക്കിസ്ഥാൻ സൈനികർക്കെതിരെ ഇന്ത്യൻ പട്ടാളക്കാർ മോശം ഭാഷ ഉപയോഗിക്കുന്നതായി പാക്കിസ്ഥാൻ ആരോപിച്ചിട്ടുണ്ട്. ഇത് അവർ ചർച്ചയിൽ ഉന്നയിക്കും. ആളില്ലാത്ത നിരീക്ഷണ വാഹനങ്ങൾ വ്യോമാതിർത്തി ലംഘിക്കുന്നതും പാക്കിസ്ഥാൻ ചർച്ചയിൽ ഉയർത്തും. അതിർത്തിയിൽ ഇന്ത്യ നടത്തുന്ന പ്രതിരോധ അടിസ്ഥാന സൗകര്യ വികസനവും കുറ്റിച്ചെടികൾക്ക് ഇടയിലിരുന്ന് നടത്തുന്ന വെടിവയ്പും പാക്കിസ്ഥാൻ ഇന്ത്യയുടെ ശ്രദ്ധയിൽ കൊണ്ടുവരും.
2013 ഡിസംബറിലാണ് ഇതിനു മുമ്പ്് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഡി.ജി തല ചർച്ച നടന്നത്. അന്ന് ബി.എസ്.എഫ് സംഘം ലാഹോറിലെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ആദ്യം ചർച്ചയ്ക്ക് ബി.എസ്.എഫ് പാക്കിസ്ഥാനെ ക്ഷണിച്ചിരുന്നു. എന്നാൽ, അവർ തയ്യാറായില്ല. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നാണ് ഇപ്പോൾ പാക്കിസ്ഥാൻ ചർച്ചയ്ക്ക് തയ്യാറാകുന്നത്.

