ബെയ്ജിങ്: ഡൊണാൾഡ് ട്രംപിന് ഇന്ത്യോടാണ് താൽപ്പര്യം. അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപിത ശത്രുക്കൾ ഇസ്ലാമിക തീവ്രവാദികളും. അമേരിക്കയുടെ ഈ നയം മാറ്റം പാക്കിസ്ഥാനെ ശത്രുപക്ഷത്ത് എത്തിക്കും. ഇന്ത്യയിലാകട്ടെ മോദി കരുത്തനുമായി. ഇതോടെ ഇന്ത്യയുടെ വിദേശകാര്യ നയങ്ങളും ശക്തമായി. ഇതോടെ പാക്കിസ്ഥാനൊപ്പം ചൈനയും ചിന്തയിലായി. ഇന്ത്യയുടെ വെല്ലുവിളിയെ നേരിടാൻ ഇരുവരും ഒരുമിക്കുകയാണ്. ആയുധ നിർമ്മാണത്തിൽ പാക്കിസ്ഥാനുമായി യോജിക്കാനാണ് ചൈനയുടെ തീരുമാനം.

ഇന്ത്യാ-അമേരിക്കാ സംയുക്ത കൂട്ടുകെട്ടുണ്ടാക്കാവുന്ന ഭീഷണിയെ മറികടക്കാനാണ് പാക്കിസ്ഥാനുമായി പ്രതിരോധരംഗത്തെ സഹകരണം വർധിപ്പിക്കാനുള്ള നീക്കത്തിലൂടെ ചൈന ഉദ്ദേശിക്കുന്നത്. പാക്കിസ്ഥാനുമായി സഹകരിച്ചു ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടാക്കാനാണു ചൈന പദ്ധതിയിടുന്നത്. ഇന്ത്യ അണ്വായുധങ്ങൾ വഹിക്കാവുന്ന, 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്‌നി മിസൈലുകൾ വികസിപ്പിക്കുന്നതാണ് സംയുക്ത മിസൈൽ പദ്ധതി തുടങ്ങാൻ ചൈനയെ നിർബന്ധിതരാക്കുന്നതെന്നു കരുതുന്നു.

5000 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ പോർമുന വഹിക്കാൻ കഴിയുന്ന അഗ്‌നി അഞ്ച് ചൈനയുടെ ഏതു ഭാഗത്തും പ്രഹരിക്കാൻ ഇന്ത്യക്കു കരുത്തു നൽകും. ഔദ്യോഗിക തലത്തിൽ ഇതുസംബന്ധിച്ച് കാര്യമായ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടില്ലെങ്കിലും ദക്ഷിണേഷ്യയിലെ ശാക്തിക സന്തുലനം നിലനിർത്തുകയാണ് ഉദ്ദേശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകൾക്കു പുറമേ ക്രൂസ് മിസൈൽ, സൈനിക വിമാനങ്ങൾ എന്നിവയും വൻതോതിൽ നിർമ്മിക്കാൻ പുതിയ കൂട്ടുകെട്ടിലൂടെ ചൈന ലക്ഷ്യമിടുന്നു.

അടുത്തിടെ, ബെയ്ജിങ് സന്ദർശനം നടത്തിയ പാക് കരസേനാ മേധാവി ക്വമർ ജാവേദ് ബജ്വ ചൈനീസ് സൈനിക-രാഷ്ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൈനിക ബലം വർധിപ്പിക്കാനും ഇരുകൂട്ടർക്കും പദ്ധതിയുണ്ട്. പാക്കിസ്ഥാനിൽ ചൈന നടപ്പാക്കുന്ന സാമ്പത്തിക ഇടനാഴിയുടെ സംരക്ഷണത്തിനായി പാക്കിസ്ഥാൻ 15,000 സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്. ചൈനീസ് സഹകരണത്തോടെ നിർമ്മിക്കുന്ന ഗ്വാദർ തുറമുഖത്തിന്റെ സുരക്ഷയ്ക്കായി പാക് നേവി പ്രത്യേക സൈനിക വിഭാഗം തന്നെ രൂപീകരിച്ചു. തങ്ങളുടെ മറീൻ കോറിന്റെ അംഗസംഖ്യ 20,000 ൽനിന്ന് ഒരു ലക്ഷമായി ഉയർത്തുകയാണ് ചൈനയും.

പാക്കിസ്ഥാൻ പട്ടാള തലവൻ ഖമാർ ബാജ്വയും ചൈനീസ് പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച് ബീജിംഗിൽ ചർച്ച നടത്തി. മിസൈലുകൾക്ക് പുറമെ ഭാരം കുറഞ്ഞതും പലവിധത്തിൽ ഉപയോഗിക്കാവുന്നതുമായ എഫ്സി -1 സിയാവോലോംഗ് യുദ്ധവിമാനവും സംയുക്തമായി നിർമ്മിക്കുമെന്ന് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് പത്രം പറയുന്നു.ചൈനയിലെ ഭീകരസംഘടനയായ പൂർവ ടർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്മെന്റ് ഉൾപ്പെടെയുള്ള ഭീകർക്കെതിരായ നടപടികൾ ശക്തമാക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.

ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്ക് (സിപിഇസി)സുരക്ഷയുറപ്പാക്കുമെന്ന് ഇസ്ലാമാബാദ് ഉറപ്പുനൽകിയതായി പത്രം റിപ്പോർട്ട് ചെയ്തു.