യൂറോപ്യൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളെയെല്ലാം ഒരുമിച്ച് ചേർത്ത് 2025 ഓടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് യൂറോപ്പിന് രൂപം കൊടുക്കുന്നതിനുള്ള ആശയം എട്ട് നിലയിൽ പൊട്ടിയതായി റിപ്പോർട്ട്. ഈ ഒരു ആശയത്തോടെ അൽപം എങ്കിലും താൽപര്യം ജർമനിയിലും ഫ്രാൻസിലുമുള്ളവർക്ക് മാത്രമാണെന്നാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ യുഗോവ് ജർമൻ പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. അവിടങ്ങളിൽ പോലും ഭൂരിപക്ഷം ജനങ്ങൾക്കും ഈ ആശയത്തോട് എതിർപ്പാണുള്ളത്. ബ്രിട്ടനിൽ ഇതിനെ പിന്തുണയ്ക്കുന്നത് വെറും പത്ത് ശതമാനം പേർ മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് യൂറോപ്പ് ഉണ്ടാക്കാനുള്ള ആശയത്തെ യൂറോപ്പിലെ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്.

യുറോപ്യൻ പാർലിമെന്റിന്റെ മുൻ പ്രസിഡന്റും ജർമൻ രാഷ്ട്രീയ നേതാവുമായ മാർട്ടിൻ സ്‌കുൾസാണ് വിവാദപരമായ ഈ ആശയം പാർട്ടി കോൺഫറൻസിൽ വച്ച് ഉയർത്തിക്കൊണ്ട് വന്നിരുന്നത്. ബ്രെക്‌സിറ്റിലൂടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട് പോയതിന് ശേഷം യൂറോപ്യൻ യൂണിയനിൽ ത്വരിതമായ വികസനം നടത്തണമെന്ന ആവശ്യപ്പെട്ട നേതാവാണ് ഇദ്ദേഹം. യൂറോപ്യൻ യൂണിയന്റെ പരസ്പര ബന്ധം ശക്തിപ്പെടുത്താനുള്ള പുതിയ നിർദേശങ്ങളുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് യൂറോപ്പ് എന്ന ആശയം മുന്നോട്ട് വച്ചിരുന്നത്.

എന്നാൽ ഈ നിർണായകമായ പദ്ധതിയെ യൂറോപ്പിലെ ഏഴ് പ്രധാനപ്പെട്ട രാജ്യങ്ങളിലെ മൂന്നിലൊന്നിൽ കുറവ് ജനങ്ങൾ മാത്രമാണ് പിന്തുണച്ചിരിക്കുന്നത്. ജർമനിയിലുള്ളവരാണ് ഈ സൂപ്പർ സ്റ്റേറ്റെന്ന ആശയത്തെ ഏറ്റവുമധികം പിന്തുണച്ചിരിക്കുന്നത്. എന്നാൽ ഇവിടുത്തുകാരിൽ പോലും വെറും 30 ശതമാനത്തിന്റെ പിന്തുണ മാത്രമേ ഈ ആശയത്തിന് ലഭിച്ചിട്ടുള്ളൂ. ഫ്രാൻസിൽ വെറും 28 ശതമാനം പേർ മാത്രമാണ് ഇതിനൊപ്പം നിൽക്കുന്നുള്ളൂ. ക്രിസ്മസിന് ഒരാഴ്ച മുമ്പ് ഏഴ് രാജ്യങ്ങളിലെ ആയിരക്കണക്കിന് പേരെ സാമ്പിൾ സർവേക്ക് വിധേയമാക്കിയാണീ പോൾ നടത്തിയിരിക്കുന്നത്.

2025 ഓടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് യൂറോപ്പ് ഉണ്ടാക്കുന്നതിനുള്ള ആശയം എസ്‌പിഡി പാർട്ടി കൺവൻഷനിൽ വച്ചായിരുന്നു മാർട്ടിൻ സ്‌കുൾസ് ഉയർത്തിക്കൊണ്ട് വന്നിരുന്നത്. ഒരു കോൺസ്റ്റിറ്റിയൂഷനർ കരാർ ഡ്രാഫ്റ്റ് ചെയ്താൽ ഇത് അംഗരാജ്യങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. നിലവിൽ ബ്രസൽസ് നടത്തി വരുന്ന ബ്രെക്‌സിറ്റ് വിലപേശലിനോട് വിവിധ രാജ്യങ്ങളിലുള്ളവർക്കുള്ള വിരുദ്ധ നിലപാടുകളും ഈ പോളിലൂടെ വെളിപ്പെട്ടിരുന്നു. ഇത് പ്രകാരം ബ്രിട്ടന്റെ ഡിവോഴ്‌സ് ബില്ലിനെ സുരക്ഷിതമാക്കുന്നതിനെ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യമായ ജർമനിയിലെ 41 ശതമാനം പേരും പിന്തുണക്കുന്നുണ്ട്.

എന്നാൽ ഒരു ഫ്രീ ട്രേഡ് ഡീലിനെ പിന്തുണക്കുന്ന ജർമൻകാർ വെറും 18 ശതമാനം മാത്രമേയുള്ളൂ. എന്നാൽ ഫ്രീ ട്രേഡ് ഡീലിനെ ഡെന്മാർക്കിലെ 38 ശതമാനം പേർ പിന്തുണയ്ക്കുന്നുണ്ട്. ബ്രിട്ടനുമായി ഒരു സുരക്ഷാ പങ്കാളിത്തം ബ്രക്‌സിറ്റിന് ശേഷവും തുടരണമെന്ന കാര്യത്തിൽ മിക്ക രാജ്യങ്ങളിലുമുള്ളവർ വർധിച്ച മുൻഗണനയാണ് നൽകുന്നത്.