ന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര കരാറുകൾ ദീർഘിപ്പിക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം ഇന്ത്യ തള്ളി ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുന്ന തരത്തിലുള്ള ഈ തീരുമാനം, വിസയുടെ കാര്യത്തിൽ ഇന്ത്യയോട് യൂറോപ്പ് ഏർപ്പെടുത്തിയ വിവേചനത്തിനുള്ള തിരിച്ചടിയാണ്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരക്കരാറുകൾ ആറുമാസത്തേയ്ക്ക് കൂടി ദീർഘിപ്പിക്കണമെന്നാണ് ന്യൂഡൽഹയിലെത്തിയ യൂറോപ്യൻ യൂണിയൻ പാർലമെന്റ് സമിതി ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ താത്പര്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായി സംഘത്തലവൻ ജെഫ്രി വാൻ ഓർഡൺ പറഞ്ഞു. കരാറുകൾ ദീർഘിപ്പിക്കുന്നതിൽ താത്പര്യമില്ലെന്ന ഇന്ത്യൻ നിലപാട് നിരാശയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായി കരാറിലേർപ്പെടണമെന്നാണ് പ്രതിനിധി സംഘത്തിന്റെ ആവശ്യം. എന്നാൽ, ഓരോ രാജ്യങ്ങളെയും പ്രത്യേകമായെടുത്ത് കരാറുണ്ടാക്കുന്ന കാര്യത്തിലാണ് ഇന്ത്യക്ക് താത്പര്യം. അടുത്തകാലത്ത് യൂറോപ്യൻ യൂണിയനും കാനഡയുമായു ഒപ്പിട്ട കരാർ പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും വാൻ ഓർഡൺ പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കുന്നതിന് യൂറോപ്യൻ യൂണിയനുമായി കരാറിലേർപ്പെടുന്നതാണ് അഭികാമ്യമെന്നാണ് അവരുടെ നിലപാട്.

വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള 83 വ്യാപാര കരാറുകൾ മരവിപ്പിക്കാൻ 2016 ജൂലായിലാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഈ കരാറുകൾ പുനരുജ്ജീവിപ്പിച്ച് ആറുമാസം കൂടി ദീർഘിപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ സംഘം ആവശ്യപ്പെടുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി നിർമല സീതാരാമനുമായി സംഘം കൂടിക്കാഴ്ച നടത്തി. ഊർജമന്ത്രി പിയൂഷ് ഗോയലിനെയും വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങിനെയും സംഘം കണ്ടിരുന്നു.

ഇന്ത്യയും നെതർലൻഡ്‌സുമായുള്ള വ്യാപാര കരാർ കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചു. ഫ്രാൻസും ജർമനിയുമായുള്ള കരാറുകൾ ഇക്കൊല്ലം മാർച്ചിലും അവസാനിക്കും. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതോടെ ആ രാജ്യവുമായി വേറിട്ട കരാറുകളിൽ ഇന്ത്യ ഒപ്പുവെക്കേണ്ടിവരും. ഇന്ത്യയിൽനിന്നുള്ള വിദഗ്ദ്ധർക്ക് നിയന്ത്രണമില്ലാതെ വിസ നൽകണമെന്ന ആവശ്യം യൂറോപ്യൻ യൂണിയൻ പരിഗണിക്കാത്തതാണ് വ്യാപാരകരാറുകൾ ദീർഘിപ്പിക്കേണ്ടെന്ന കടുത്ത നിലപാടിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.