ബെയ്ജിങ് : ദോക് ലായിലെ ചൈനീസ് കടന്നുകയറ്റമടക്കം ഒട്ടേറെ തർക്കവിഷയങ്ങൾ നിലനിൽക്കേ, ഇന്ത്യയും ചൈനയും തമ്മലിൽ പ്രതീക്ഷയുടെ ഉഭയകക്ഷി ചർച്ച.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനിസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്നും നാളെയും വുഹാനിൽ നടക്കും. മാവോ സെദുങ്ങിന്റെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമായിരുന്നു വുഹാൻ. രണ്ടു ദിവസവും അനൗപചാരികമായ സംഭാഷണങ്ങളാണ് ഇരുനേതാക്കളും തമ്മിലുള്ളത്. ബോട്ടുയാത്ര, പൂന്തോട്ടസഞ്ചാരം തുടങ്ങിയ പരിപാടികളിൽ പരിഭാഷകർ മാത്രമേ ഇവരോടൊപ്പമുണ്ടാകൂ. ഇവിടെ ജലവും ചർച്ചാ വിഷയമാകും. മറ്റ് രാജ്യങ്ങളിൽ മോദി ചർച്ചയാക്കുന്നത് തീവ്രവാദമാണ്. എന്നാൽ ചൈനയിൽ മറ്റൊരു നയതന്ത്രത്തിനാകും മോദി ശ്രമിക്കുക.

അതിർത്തിത്തർക്കം, വ്യാപാരം, പാക്കിസ്ഥാനുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. എന്നാൽ ഇതിന് മുകളിൽ ജല പ്രശ്‌നം സജീവമായി മോദി ഉയർത്തും. ചൈനയുടെ കൃത്രിമ മഴ ഭീഷണിയാണെന്ന തിരിച്ചറിവ് മോദിക്കുണ്ട്. ജലക്ഷാമം മറികടക്കാൻ തിബറ്റിലും സമീപ പ്രദേശങ്ങളിലും മഴ പെയ്യിച്ച് വെള്ളം ശേഖരിച്ചുവെക്കാനാണ് ചൈനീസ് പദ്ധതി. ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ട് ചൈന പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ത്യയ്ക്ക് ഇതൊരു വൻ മുന്നറിയിപ്പ് തന്നെയാണ്. കൃത്രിമ മഴയിലൂടെ ഹിമാലയത്തിൽ നിന്നുള്ള നദികളും ഡാമുകളും നിറഞ്ഞാൽ അത് വൻ ദുരന്തമായി മാറും.

ഹിമാലയത്തിൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളിലെ ജലനിരപ്പ് കൂടുകയോ ചൈനയുടെ അധീനതയിലുള്ള ഡാമുകൾ തുറന്നുവിടുകയോ തകരുകയോ ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ കിഴക്കൻ നഗരങ്ങൾ മുങ്ങും. അതിർത്തി തർക്കം രൂക്ഷമായതിനു ശേഷമാണ് ജലം, മഴ ബന്ധപ്പെട്ടുള്ള വിവരങ്ങൾ ചൈന ഇന്ത്യയ്ക്ക് കൈമാറാതെ വിട്ടുനിൽക്കാൻ തുടങ്ങിയത്. അവസാനമായി 2016 മേയിലാണ് ഹൈഡ്രോളജിക്കൽ ഡേറ്റ ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ ഇത് രണ്ടു രാജ്യങ്ങൾക്കും നല്ലതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഹൈഡ്രോളജിക്കൽ ഡേറ്റ ലഭിക്കാതെ വന്നാൽ ചൈനയുടെ ഭാഗത്തുള്ള നദികളിലെ ജലത്തിന്റെ അളവ് കണക്കാക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല. ഇത് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രളയത്തിനു വരെ കാരണമാകും. ഇന്ത്യയ്‌ക്കെതിരെ വാട്ടർ ബോംബ് തന്ത്രം പ്രയോഗിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് പരിസ്ഥിതി ഗവേഷകർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇന്ത്യയുടെ ഭാഗത്തേക്ക് ഒഴുകുന്ന നിരവധി നദികളിൽ കൂടുതൽ വെള്ളം സംഭരിക്കാൻ ചൈന അനധികൃതമായി ഡാമുകളും ബണ്ടുകളും നിർമ്മിക്കുന്നുണ്ട്. വൻ ഡാമുകളാണ് ചൈന നിർമ്മിച്ചിരിക്കുന്നത്. ഈ ഡാമുകൾ പെട്ടെന്ന് തുറന്നു വിട്ടാൽ ഇന്ത്യയുടെ നിരവധി കിഴക്കൻ പ്രദേശങ്ങൾ വെള്ളത്തിലാകും. നിരവധി പേർ മരിക്കും. ഇതും മോദി നയതന്ത്ര ചർച്ചകളിൽ സജീവ ചർച്ചാവിഷയമാക്കും.

വെള്ളി, ശനി ദിവസങ്ങളിലാണ് ചൈനയിലെ വുഹാനിൽവെച്ച് മോദിയും ഷിൻ ചിൻ പിങ്ങും അനൗദ്യോഗിക ഉച്ചകോടി നടത്തുന്നത്. അതിനായി മോദി വ്യാഴാഴ്ച വൈകീട്ട് വുഹാനിലേക്ക് തിരിച്ചു. 1988-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ചൈനീസ് സന്ദർശനവുമായാണ് രാഷ്ട്രീയനിരീക്ഷകർ മോദിയുടെ സന്ദർശനത്തെ കാണുന്നത്. 1962-ലെ യുദ്ധത്തോടെ ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ വിള്ളൽ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ഡോക്ലാമിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ പോരാട്ടസജ്ജമായി 73 ദിവസം തുടർച്ചയായി നിന്നതിനുശേഷം ഇപ്പോഴാണ് മോദി-ഷി കൂടിക്കാഴ്ച.

കഴിഞ്ഞദിവസങ്ങളിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ എന്നിവർ ചൈനയിലെത്തിയിരുന്നു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിലെ (എസ്.സി.ഒ.) വിദേശകാര്യമന്ത്രിമാരുടെയും പ്രതിരോധമന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായിരുന്നു ഇത്.