മോസ്‌കോ: ലോകത്തെ നടുക്കിക്കൊണ്ട് സിറിയയിലും ഇറഖിലും നരനായാട്ട് നടത്തിയ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ റഷ്യ നടത്തുന്ന ബോംബാക്രമണം വിജയത്തിലേക്ക്. തന്ത്രപ്രധാനമായ താവളങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ട ഭീകരർ രക്ഷാകേന്ദ്രങ്ങൾ തേടി നെട്ടോട്ടമോടുകയാണ്. ഐസിസിനെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളെ പരിഹസിച്ചിരുന്ന അമേരിക്ക ഒടുവിൽ ഗത്യന്തരമില്ലാതെ റഷ്യക്കൊപ്പം ഇറങ്ങാനും തയ്യാറായി.

കൊടുംക്രൂരതയുടെ ഉദാഹരണമായ ഐസിസിന് കീഴിൽ സിറിയക്കാർക്ക് നരകജീവിതം ഇനി അധികാലം തുടരേണ്ടിവരില്ലെന്ന് റഷ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഭീകരരിൽ ബഹുഭൂരിപക്ഷവും നിൽക്കക്കള്ളിയില്ലാത്ത നിലയിലാണ്. ഉന്നതരുടെ ഉത്തരവുകൾ ലംഘിച്ച് രക്ഷാകേന്ദ്രങ്ങൾ തേടി പലായനം ചെയ്യുന്ന ഭീകരന്മാരും ഏറെയാണ്.

സിറിയയിലെ ഒട്ടുമിക്ക ഐസിസ് താവളങ്ങളിലും റഷ്യ ആക്രമണം നടത്തിക്കഴിഞ്ഞു. യുദ്ധവിമാനങ്ങൾക്കും യാത്രാവിമാനങ്ങൾക്കും നേരെ മിസൈൽ തൊടുക്കുന്നതിനായി സജ്ജമാക്കി നിർത്തിയിരുന്ന ഐസിസിന്റെ മിസൈൽ ലോഞ്ചറും റഷ്യ തകർത്തു. ഭീകരർക്ക് ആയുധമെത്തിയിരുന്ന വഴികളും തകർത്തതോടെ, ഐസിസ് തകർച്ചയുടെ വക്കിലെത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെൻകോവ് പറഞ്ഞു.

റഷ്യ ഏറെക്കുറെ വിജയത്തോട് അടുത്തതോടെയാണ് അമേരിക്കയും സഖ്യസേനയും ആക്രമണത്തിൽ പങ്കുചേർന്നത്. റഷ്യ ബോംബാക്രമണം നടത്തുന്നത് ഐസിസ് കേന്ദ്രങ്ങളിലല്ലെന്ന് അമേരിക്ക ആക്ഷേപം ഉന്നയിച്ചിരുന്നു.എന്നാൽ, ഭീകര കേന്ദ്രങ്ങൾ എവിടെയാണെന്ന് കാണിച്ചുതരാൻ റഷ്യ വെല്ലുവിളിക്കുകയും ചെയ്തു. റഷ്യ ആക്രമണം തുടർന്നതോട, ഭീകരരുടെ താവളങ്ങൾ ഒന്നൊന്നായി നിലംപൊത്തുകയായിരുന്നു.

അതിനിടെ തുർക്കി വെടിവച്ചിട്ട ഡ്രോൺ വിമാനം തങ്ങളുടേതല്ലെന്ന് റഷ്യ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുർക്കിയുടെ വ്യോമാകാശം ലംഘിച്ച ഡ്രോണിനെ സൈന്യം വെടിവച്ചിട്ടത്. ഇത് റഷ്യയുടേതാണെന്ന് നാറ്റോ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഡ്രോണുകളെല്ലാം ലക്ഷ്യം നിറവേറ്റി തിരിച്ചെത്തിയെന്നാണ് റഷ്യ പറയുന്നത്. തുർക്കിയുടെ മേൽ കണ്ട ഡ്രോണിനെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.