ന്യൂഡൽഹി: കാലത്തെ അതിജീവിക്കുന്ന ചിന്തകളും വാക്കുകളും സ്വപ്‌നങ്ങളുമായിരുന്നു എ.പി.ജെ.അബ്ദുൾ കലാമിന്റേത്. തന്റെ സ്വപ്‌നങ്ങളെയും പിന്നിട്ട സ്വപ്‌നങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾ ലോകത്തിന് പ്രിയപ്പെട്ട വായനാനുഭവങ്ങളായിരുന്നു. ഒരുപക്ഷേ, ഇന്ത്യയിലെ ഏത് ഗ്രന്ഥശാലയിലും കണ്ടെത്താൻ പറ്റുന്ന ഒരേയൊരു പുസ്തകമേ ഉണ്ടാകൂ. അത് അദ്ദേഹത്തിന്റെ ആത്മകഥയായ അഗ്നിച്ചിറകുകളാണ്.

ശാസ്ത്രജ്ഞൻ, രാഷ്ട്രപതി എന്നീ നിലകളിൽ തിളങ്ങിയ കലാം എഴുത്തുകാരനെന്ന നിലയ്ക്ക് ഈ രണ്ട് പദവികളെയും അതിജീവിച്ചു. കലാമിന്റെ ഓരോ ലേഖനങ്ങളും പുസ്തകങ്ങളും ആർത്തിയോടെയാണ് വായനക്കാർ ഏറ്റെടുത്തത്.

'വിങ്‌സ് ഓഫ് ഫയർ' എന്ന ആത്മകഥ 13 ഭാഷകളിലേക്കാണ് വിവർത്തനം ചെയ്യപ്പെട്ടത്. ഇംഗ്ലീഷിൽ പുറത്തിറങ്ങിയ പുസ്തകം പിന്നീട് മലയാളം, ഹിന്ദി, ഗുജറാത്തി, കന്നഡ, തമിഴ്, ഒഡിയ, മറാത്തി എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ചൈനീസ്, ഫ്രഞ്ച് എന്നീ വിദേശ ഭാഷകളിലേക്കും പരിഭാഷചെയ്യപ്പെട്ടു. ബ്രെയ്‌ലി ലിപിയിലും പുസ്തകം ലഭ്യമാണ്.

കലാമിന്റെ പുസ്തകങ്ങളെല്ലാം ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോയിട്ടുണ്ട്. വിങ്‌സ് ഓഫ് ഫയർ ഇംഗ്ലീഷിൽ മാത്രം പത്തുലക്ഷത്തിലേറെ കോപ്പികളാണ് ചെലവായത്. സാധാരണക്കാരന് പോലും മനസ്സിലാകുന്ന ഭാഷയിൽ ശാസ്ത്രവിഷയങ്ങളുൾപ്പെടെ വിവരിക്കാനുള്ള കഴിവും പ്രചോദനം പകരുന്ന രചനാ ശൈലിയുമാണ് കലാമിനുണ്ടായിരുന്നത്.

അവസാന നിമിഷം വരെ കർമനിരതനായിരുന്ന കലാം ഒരു സ്വപം ബാക്കിവച്ചാണ് മടങ്ങിയത്. തന്റെ ജന്മനാടായ തമിഴ്‌നാടിനെക്കുറിച്ചുള്ള പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ സ്പനം.വിഷൻ 2020 പോലെ തമിഴ്‌നാടിന്റെ മുഖഛായ മാറ്റിമറിക്കുന്ന ആശയങ്ങളായിരുന്നു ഇതിൽ. ഈ പുസ്തകത്തിന്റെ ഏഴ് അധ്യായങ്ങൾ മാത്രമാണ് അദ്ദേഹത്തിന് പൂർത്തിയാക്കാനായത്.