റാമള്ളാ: ഇസ്രയേൽ -ഫലസ്തീൻ പ്രശ്‌നത്തിനു പരിഹാരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിയുമെന്നു ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. മധ്യപൂർവ ദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനും ഇസ്രയേലുമായുള്ള തർക്കങ്ങളുടെ പരിഹാരത്തിനും ഇന്ത്യയ്ക്കു വഹിക്കാവുന്ന പങ്കിനെപ്പറ്റിയും മോദിയുമായി ചർച്ച നടത്തും. ഫലസ്തീൻ ജനതയും ഇന്ത്യക്കാരും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്ന സ്വീകരണമായിരിക്കും മോദിക്ക് ഒരുക്കുകയെന്നും വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ അബ്ബാസ് പറഞ്ഞു.

ഇസ്രയേലുമായി നിലനിൽക്കുന്ന പ്രശ്നങ്ങളിൽ അന്തിമപരിഹാരം കാണുന്നതിനെക്കുറിച്ചും പശ്ചിമേഷ്യൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും മോദിയുമായി ചർച്ച നടത്തുമെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ സ്ഥാനമുള്ള രാഷ്ട്രമാണ് ഇന്ത്യ. ലോകരാഷ്ട്രങ്ങൾക്ക് ഇന്ത്യയോടുള്ള ബഹുമാനം ഫലസ്തീൻ-ഇസ്രയേൽ പ്രശ്നപരിഹാരത്തിൽ നിർണായകമാവുമെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു.

ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും അബ്ബാസ് വ്യക്തമാക്കി. ശനിയാഴ്ചയാണു മോദി ഫലസ്തീനിലെത്തുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഫലസ്തീൻ സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു.