മുംബൈ: മുംബൈയിൽ ശക്തമായ മഴയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് എട്ടുപേർ മരിച്ചു. 59 പേർക്ക് പരുക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പെട്രോൾ പമ്പിന് എതിർ വശത്തുള്ള നൂറ് അടി ഉയരമുള്ള കൂറ്റൻ പരസ്യബോർഡാണ് തകർന്നു വീണത്.

ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങൾക്കു മുകളിലേക്കാണ് പരസ്യബോർഡ് വീണത്. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. വാഹനങ്ങളടക്കം ബോർഡിനടിയിൽ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. അഗ്നിരക്ഷാസേനയും മഹാനഗർ ഗ്യാസ് ലിമിറ്റഡിന്റെ സംഘവുമടക്കം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു.

പൊടിക്കാറ്റും മഴയുംമൂലം മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു. 15-ഓളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മെട്രോ ട്രെയിൻ സർവീസും സബർബൻ തീവണ്ടി സർവീസുമടക്കം തടസപ്പെട്ടു. പലസ്ഥലത്തും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.