ന്യൂഡൽഹി: ലിവ്-ഇൻ ബന്ധം ഇന്ത്യൻ തത്വചിന്തകൾക്ക് വിരുദ്ധമാണെന്നും പുറത്തു നിന്ന് എത്തിയതിനാൽ ഇപ്പോഴും ഇന്ത്യൻ സംസ്‌കാരത്തിന് കളങ്കമായാണ് കണക്കാക്കുന്നതെന്നും ഛത്തീസ്‌ഗഡ് ഹൈക്കോടതി. ലിവ് ഇൻ ബന്ധത്തിൽ ജനിച്ച കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്‌ഗഡിലെ അബ്ദുൾ ഹമീദ് സിദ്ദിഖി എന്നയാൾ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി ഈ നിരിക്ഷണം നടത്തിയത്.

വിവാഹത്തിലൂടെ ഒരു വ്യക്തിക്ക് നൽകുന്ന സുരക്ഷ, സാമൂഹിക സ്വീകാര്യത, പുരോഗതി, സ്ഥിരത എന്നിവ ഒരിക്കലും ലിവ്-ഇൻ ബന്ധത്തിലൂടെ ലഭിക്കുന്നില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഗൗതം ഭാദുരിയും ജസ്റ്റിസ് സഞ്ജയ് എസ് അഗർവാളും അടങ്ങുന്ന ബെഞ്ച് അബ്ദുൾ ഹമീദിന്റെ അപേക്ഷ തള്ളുകയും ചെയ്തു. പുതിയ കാലത്ത് വിവാഹത്തേക്കാൾ പലപ്പോഴും മുൻഗണന ലിവ് ഇൻ ബന്ധങ്ങൾക്കാണ്. കാരണം ബന്ധങ്ങളിൽ പരാജയമുണ്ടാകുമ്പോൾ പലപ്പോഴും സൗകര്യപ്രദമാകുന്നു എന്ന രീതിയാണ് പങ്കാളികൾക്കിടയിൽ ഉണ്ടാവുന്നത്.

പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനം കാരണം മുൻകാലങ്ങളിൽ ചെയ്തതുപോലെ വിവാഹം ആളുകളെ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷമില്ല. സൂക്ഷമമായി പരിശോധിച്ചാൽ വൈവാഹിക ചുമതലകളോടുള്ള നിസ്സംഗതയും ഇത്തരം ബന്ധങ്ങൾക്ക് കാരണമായെന്നും കോടതി പറഞ്ഞു.

അബ്ദുൾ ഹമീദ് സിദ്ദിഖിയും കവിതാ ഗുപ്തയും പ്രണയത്തിലായതിനെത്തുടർന്ന് മൂന്ന് വർഷം ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. തുടർന്ന് 2021ൽ ഇരുവരും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. പിന്നീടാണ് ഇരുവരും വേർപിരിഞ്ഞത്. 2023ൽ കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ട് അബ്ദുൾ ഹമീദ് കുടുംബക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.