ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടു. സിസിടിവി ചിത്രങ്ങളാണ് സുരക്ഷാസേന പുറത്തുവിട്ടത്. നേരത്തെ രണ്ട് പാക്കിസ്ഥാൻ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഇവരുടെ വിവരങ്ങൾ നല്കുന്നവർക്ക് സൈന്യം ഇരുപത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

വീഡിയോ ദൃശ്യങ്ങളിലെ മൂന്ന് പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ പാക്കിസ്ഥാൻ സൈനിക കമാൻഡോ ഇല്ല്യാസ്, പാക്കിസ്ഥാനി ഭീകരൻ ഹാദുൻ, നിരോധിത ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയ്ബ കമാൻഡർ അബു ഹംസ എന്നിവരാണ് ഭീകരാക്രമണത്തിൽ പങ്കെടുത്തവർ. മൂന്ന് പേരും ഹൈ പവേർഡ് അസോൾട്ട് റൈഫിളുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന.

അമേരിക്കൻ നിർമ്മിതമായ എം4എസ്, റഷ്യൻ നിർമ്മിതമായ എകെ47-എസ് തുടങ്ങിയവയാണ് ആക്രമണത്തിൽ ഉപയോഗിച്ചത്. തീവ്രവാദികൾക്കായി തെരച്ചിലും സൈന്യം ശക്തമാക്കിയിട്ടുണ്ട്.