ചെന്നൈ: ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ട് മരണം. അപകടത്തിൽ അഞ്ച് സ്ത്രീകൾ അടക്കം എട്ട് പേർ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമ്മാണ ശാലയിലാണ് വൻ സ്‌ഫോടനമുണ്ടായത്.

പത്തിലേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു. അഞ്ച് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവർ പടക്കനിർമ്മാണ ശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം. പൊലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.

സുദർശൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള പടക്കനിർമ്മാണശാലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. ശക്തമായ പൊട്ടിത്തെറിയിൽ കെട്ടിടത്തിലെ ഏഴു മുറികൾ പൂർണമായും തകർന്നു. മുറികളിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയതായി സംശയമുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിർമ്മാണശാലയിൽ ജോലി ചെയ്യുന്നവരാണ്.