ഹൈദരാബാദ്: ആന്ധ്രയിൽ വോട്ടിന് പണവും മറ്റ് സമ്മാനങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന ആരോപണങ്ങൾക്ക് തെളിവ് പുറത്തുവന്നതോടെ അന്വേഷണം തുടങ്ങി. വോട്ട് ചെയ്താൽ നൽകാമെന്ന് ഏറ്റിരുന്ന പണവും സമ്മാനങ്ങളും എവിടെയെന്ന് ചോദിച്ച് രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവിനോട് തട്ടിക്കയറുന്ന വോട്ടർമാരുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഇത് പക്ഷേ ഏത് പാർട്ടിയുടെ പ്രതിനിധിയാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പൽനാട് ജില്ലയിലെ സത്തെനാപ്പള്ളിയിൽ നിന്നുള്ളതാണ് ഈ വീഡിയോ. മറ്റൊരിടത്ത് വൈഎസ്ആർസിപി വിതരണം ചെയ്ത സാരിക്ക് ഗുണമേന്മ പോര എന്ന് കാട്ടി വോട്ടർമാർ പ്രതിഷേധമായി, തങ്ങൾക്ക് കിട്ടിയ സാരികൾ വലിച്ചെറിയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒരു വോട്ടിന് 3000 രൂപ മുതൽ 5000 രൂപ വരെ രാഷ്ട്രീയ പാർട്ടികൾ നൽകിയതായാണ് റിപ്പോർട്ടുകൾ.

2010ന് ശേഷം ആന്ധ്രയയിൽ വോട്ടിന് പണമോ സമ്മാനങ്ങളോ നൽകുന്ന പ്രവണത വലിയ രീതിയിൽ വർധിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇത് ശരി വയ്ക്കുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.