ണ്ണിലും മനസിലും ദൃശ്യവിസ്മയം തീർത്ത് നൂറ്റിഇരുപത്തിയാറാമത് ഊട്ടി പുഷ്പമേളക്ക് തുടക്കമായി. മേള പത്ത് ദിവസം നീണ്ട് നിൽക്കും. വേനൽ ചൂട് കൊണ്ട് പൊറുതി മുട്ടിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികളുടെ വൻ തിരക്കാണ് ഇക്കുറിയും സംഘാടകർ പ്രതീക്ഷിക്കുന്നത്.

ഒരു ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടിയിലെ പൈതൃക തീവണ്ടിയുടെ മാതൃകയാണ് ഇക്കുറി സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. കർണാടകത്തിൽ നിന്നാണ് ഈ കാർണീഷ്യം പൂക്കൾ എത്തിച്ചിരിക്കുന്നത്. ഏകദേശം പത്ത് ലക്ഷത്തോളം പൂച്ചെടികളുടെ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സസ്യോദ്യാനത്തിലെ പുൽ മൈതാനമാണ് മറ്റൊരു ആകർഷണം. ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള പുഷ്പമേളകളിലൊന്നാണ് ഊട്ടി ഫ്ളവർഷോ.

നൂറ് വർഷത്തിലധികം പഴക്കമുള്ളതാണ് ഈ മേള. ഊട്ടി പുഷ്പമേള ആദ്യമായി ആരംഭിച്ചത് 1896ലാണ്. നേരത്തെ മെയ് 17 മുതൽ അഞ്ച് ദിവസം നടത്താനിരുന്ന പുഷ്പമേള പിന്നീട് മെയ്‌ 10 മുതൽ നടത്താൻ തീരുമാനമാവുകയായിരുന്നു. എല്ലാ വർഷവും ഓരോ തീം അടിസ്ഥാനമാക്കിയാണ് പുഷ്പമേള നടത്തുന്നത്. ഓൺലൈൻ ആയും ഓഫ്ലൈൻ ആയും മേളയ്ക്ക് ടിക്കറ്റ് എടുക്കാം.

ഹോർട്ടികൾച്ചർ വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ടും എടുക്കാം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയും ആണ് ടിക്കറ്റ് നിരക്ക്. കോയമ്പത്തൂർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്ന് ഇവിടേക്ക് പ്രത്യേക ബസ് സർവ്വീസുകളും ആരംഭിച്ചിട്ടുണ്ട്.