ബംഗളൂരു: ഹാസനിലെ വിവാദമായ ലൈംഗിക വിഡിയോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി ഈ മാസം 14 വരെ നീട്ടി. വീട്ടുജോലിക്കാരിയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ്‌ നാലിനാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐ.ടി) അറസ്റ്റു ചെയ്തത്. ജോലിക്കാരിയായ സ്ത്രീയെ സ്വദേശമായ മൈസൂരുവിൽ നിന്ന് രേവണ്ണയുടെ സഹായി സതീഷ് ബാബണ്ണ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

ഏപ്രിൽ 29നാണ് ബാബണ്ണ ജോലിക്കാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് ദിവസത്തിനു ശേഷം രേവണ്ണയുടെ പേഴ്‌സനൽ അസിസ്റ്റന്റായ രാജ്‌ശേഖറിന്റെ ഫാംഹൗസിലാണ് ഇവരെ കണ്ടെത്തിയത്. പിന്നാലെ പരാതി നൽകുകയും എസ്‌ഐ.ടി അറസ്റ്റു ചെയ്യുകയുമായിരുന്നു. 60കാരിയായ സ്ത്രീ, രേവണ്ണയുടെ മകനും ഹാൻ എംപിയുമായ പ്രജ്വൽ തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ചിട്ടുണ്ട്. ഏപ്രിൽ 26ന് ഹാസനിൽ വോട്ടെടുപ്പ് നടന്നതിനു പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.