ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികൾ മൊബൈൽ താരിഫ് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. വൻ വിലവർധനവാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ മൊബൈൽ ഫോൺ ബില്ലിൽ ഏകദേശം 25 ശതമാനം വർധനയ്ക്ക് കമ്പനികൾ ആലോചന തുടങ്ങിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയാൽ സമീപകാലത്ത് നടക്കുന്ന നാലാംവട്ട ഫോൺ ചാർജ് വർധനയായി ഇത് മാറും. ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ടെലികോം കമ്പനികളുടെ നീക്കം.

ഫൈവ് ജി സേവനം നൽകുന്നതിന് അടിസ്ഥാനസൗകര്യം ഒരുക്കാൻ വലിയ തുകയാണ് ടെലികോം കമ്പനികൾ മുടക്കിയത്. ഇത് തിരിച്ചുപിടിക്കുന്നതിനും മത്സരരംഗത്ത് സ്ഥിരത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കമ്പനികൾ ഫോൺ ചാർജ് കൂട്ടാൻ നീക്കം നടത്തുന്നത് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.