- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയേറ്റർ കളക്ഷന്റെ പകുതിയിലധികം കൊടുക്കണം; അവതാർ 2 ന് കേരളത്തിൽ തീയേറ്റർ ലഭിക്കില്ല; ചിത്രം പ്രദർശിപ്പിക്കില്ലെന്ന് തീയേറ്ററുടമകളുടെ സംഘടന
തിരുവനന്തപുരം: ആദ്യഭാഗം കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചലച്ചിത്രാനുഭവമായി മാറിയ അവതാറിന്റെ രണ്ടാം പതിപ്പ് റിലീസിന് തയ്യാറെടുക്കുമ്പോൾ കേരളത്തിൽ ചിത്രത്തിന്റെ വരവ് കാത്തവർക്ക് നിരാശരാകേണ്ടി വരുമെന്ന് സൂചന.സിനിമാ പ്രേമികളെല്ലാം തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രമാണ് അവതാർ 2.എന്നാൽ ചിത്രത്തിന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിലാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.തിയേറ്റർ കളക്ഷന്റെ 60 ശതമാനം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിച്ചതോടെ സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്നാണ് തിയേറ്ററുടമകൾ അറിയിച്ചിരിക്കുന്നത്.
തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2-ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടിൽ ഉറച്ചുനിൽക്കുന്നത.50-55 ശതമാനമാണ് സാധാരണഗതിയിൽ അന്യഭാഷാ ചിത്രങ്ങൾക്ക് നൽകുന്നതെന്ന് ഫിയോക് അറിയിച്ചു.റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ അറിയിച്ചു.ഫിയോക്കിന്റെ കീഴിൽ വരുന്ന 400 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.
തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വരുമാനത്തിന്റെ 50 ശതമാനമാണ് അവതാർ 2 വിന് ലഭിക്കുക.ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ; ദ വേ ഓഫ് വാട്ടർ ഇന്ത്യയിൽ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.2009 ലാണ് അവതാർ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്.ലോകസിനിമയുടെ ചരിത്രത്തിൽ സാമ്പത്തികമായി ഏറ്റവും വരുമാനം (2.923 ബില്യൺ ഡോളർ) നേടിയ ചിത്രമെന്ന അവതാറിന്റെ റെക്കോഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല.ഒന്നാം ഭാഗത്തിന്റെ വരവിന് ശേഷം നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് കഴിഞ്ഞാണ് 2000 കോടി മുതൽമുടക്കിൽ അവതാർ; ദ വേ ഓഫ് വാട്ടർ പ്രദർശനത്തിനെത്തുന്നത്.




