കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിൽ കടമുറികൾ പൊളിച്ച സ്ഥലത്ത് വീണ്ടും കടമുറി നിർമ്മിക്കാൻ കോർപ്പറേഷന്റെ തീരുമാനം. തിരക്കേറിയ റോഡിൽ കടകൾ നിർമ്മിച്ചാൽ ഗതാഗതക്കുരുക്കും അപകടവുമുണ്ടാകുമെന്ന റിപ്പോർട്ടിനെത്തുടർന്ന് മിഠായിത്തെരുവിലെ വ്യാപാരികൾ നിർമ്മിച്ച കടകൾ 7 മാസങ്ങൾക്ക് മുൻപ് കോഴിക്കോട് കോർപ്പറേഷൻ പൊളിച്ചിരുന്നു. വീണ്ടും ഇതേ സ്ഥലത്ത് കടമുറികൾ നിർമ്മിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

വ്യാപാരികൾക്ക് അന്ന് കടമുറികൾ പൊളിച്ചത് വഴി ഉണ്ടായ നഷ്ടം 30 ലക്ഷത്തിലധികം രൂപയായിരുന്നു. പൊളിച്ച കടമുറികൾക്ക് പകരം സംവിധാനം ഉടൻ തന്നെ ഒരുക്കുമെന്നായിരുന്നു കോർപ്പറേഷന്റെ വാഗ്ദാനം. മാസങ്ങൾക്കിപ്പുറം പൊളിച്ച സ്ഥലത്ത് തന്നെ കടമുറികൾ നിർമ്മിച്ച് വ്യാപാരികളെ പുനരധിവസിപ്പിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. പൊളിച്ചത് കോൺക്രീറ്റ് കെട്ടിടങ്ങളാണെന്നും എന്നാൽ താത്കാലിക കെട്ടിടങ്ങളാണ് പുതുതായി നിർമ്മിക്കുന്നതെന്നുമാണ് കോർപ്പറേഷൻ ഇതിന് നിരത്തുന്ന ന്യായം. എന്നാൽ താതക്കാലിക നിർമ്മിതിയായാലും ഗതാഗത പ്രശ്‌നങ്ങളുണ്ടാകില്ലേ എന്നാണ് ഉയരുന്ന സംശയം.