ചങ്ങനാശ്ശേരി: പ്രഥമ ചങ്ങനാശ്ശേരി പ്രൊഫഷണൽ മാരത്തൺ ഡിസംബർ 18 ന്. ലഹരിക്കെതിരായി അണിനിരക്കു എന്ന സന്ദേശത്തെ മുൻനിർത്തി നടത്തുന്ന മാരത്തണിൽ 21 കി. മി., 10 കി. മി., 3 കി. മി. ഫൺ റൺ എന്നീ മൂന്നിനങ്ങളിലാണ് മത്സരം. ഓൺലൈൻ രജിസ്‌ട്രേഷൻ, സർട്ടിഫിക്കേഷൻ പങ്കെടുക്കുന്ന എല്ലാവർക്കും റ്റി ഷർട്ട്, മെഡൽ, റേസ് കിറ്റ് എന്നിവയ്്‌ക്കൊപ്പം മൂന്ന് ലക്ഷം രൂപയുടെ സമ്മാനങ്ങളും മരത്തണിന്റെ സവിശേഷതയാണ്.

മാരത്തണിൽ പങ്കെടുക്കുന്ന എല്ലാ ഓട്ടക്കാരുടെയും ഓട്ടം പൂർത്തീകരിക്കുന്ന സമയം ഇലക്ട്രോണിക് ചിപ്പ് വഴി രേഖപ്പെടുകത്തുകയാണ് മത്സര ഫലം നിർണയിക്കുന്നത്. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി കോളജിൽ നിന്നും തെങ്ങണ വഴി ഞാലിയാകുഴിയിൽ എത്തി തിരിച്ചു വരുന്നതാണ് മാരത്തൺ റൂട്ട്. 18 മുതൽ 35 വയസു വരെയും, 36 മുതൽ 55 വരെയും, 55 ന് മുകളിലും ഉള്ള മൂന്ന് വിഭാഗങ്ങളിലുള്ള സ്ത്രീ പുരുഷന്മാർക്കു പ്രത്യേക മത്സരം ഉണ്ടായിരിക്കും.

പുരുഷന്മാരുടെ 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ആണ് മരത്തണിന്റെ ബ്രാൻഡ് അംബാസിഡർ. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സർഗക്ഷേത്ര, ജീബി എഡ്യുക്കേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ, എക്‌സൈസ് വകുപ്പ്, കേരള പൊലീസ്, മുത്തൂറ്റ് ഫിനാൻസ്, സെന്റ് തോമസ് ഹോസ്പിറ്റൽ, ക്രിസ്തുജ്യോതി കോളജ്, ചങ്ങനാശ്ശേരി റണ്ണേഴ്‌സ് ക്ലബ്, ഫെഡറൽ ബാങ്ക്, ഇടിമണ്ണിക്കൽ ജൂവലറി എന്നിവരുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.


രജിസ്റ്റർ ചെയ്യുന്നതിനായി https://reg.myraceindia.com/MRTS/CHAM22 എന്ന ലിങ്ക് സന്ദർശിക്കുക.

പ്രൊഫഷണൽ മാരത്തൺ പ്രഖ്യാപനം ഒളിമ്പ്യൻ എം. ഡി. വത്സമ്മ നിർവഹിച്ചിരുന്നു. മാരത്തൺ പ്രഖ്യാപനത്തോടനുബന്ധിച്ച് ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാർ സ്‌കൂൾ വിദ്യാർത്ഥികൾ കുരിശുമ്മൂട്ടിലേക്ക് നടത്തിയ ലഹരി വിരുദ്ധ റാലി സർഗക്ഷേത്ര അങ്കണത്തിൽ സമാപിച്ചു. വിദ്യാർത്ഥികൾ ഫ്‌ളാഷ് മോബും, സർഗക്ഷേത്ര വിമൻസ് ഫോറം അംഗങ്ങൾ തിരുവാതിരയും അവതരിപ്പിച്ചു.