- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിനെ വരവേൽക്കാൻ റോഡ് ഷോ; ആവേശം അതിരു കടന്നതോടെ ശക്തികുളങ്ങരയിൽ അടിപൊട്ടി; ബ്രസീൽ-അർജന്റീന ആരാധകർ തമ്മിലടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്; കേസെടുത്ത് പൊലീസ്
കൊല്ലം: ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെ ശക്തികുളങ്ങരയിൽ തമ്മിലടിച്ച് ബ്രസീൽ-അർജന്റീന ആരാധകർ. ഞായറാഴ്ചയാണ് വൈകീട്ടാണ് ആരാധകർ തമ്മിലടിച്ചത്.
വിവിധ ഫുട്‌ബോൾ ടീമുകളുടെ ആരാധകർ സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലിക്കിടെയായിരുന്നു സംഭവം.പ്രധാനമായും ബ്രസീൽ - അർജന്റീന ആരാധകരാണ് തമ്മിൽ തല്ലിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ലോകകപ്പ് ആവേശം അതിരുകടന്നതോടെയാണ് ആരാധകർ തമ്മിൽ കയ്യാങ്കളിയിലേക്ക് വരെയെത്തിയത്. ബ്രസീൽ ആരാധകർ പരസ്പരം ഏറ്റുമുട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കേസ് എടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
അതിനിടെ പാലക്കാട് ഒലവക്കോട് ഫുട്‌ബോൾ പ്രേമികളുടെ റാലിക്കിടെ പൊലീസിന് നേരെ കല്ലെറിഞ്ഞ കേസിൽ 22 പേർ അറസ്റ്റിലായി. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരുക്കേറ്റിരുന്നു.
അനുമതിയോടെയാണ് റാലി നടത്തിയതെന്നാണ് പ്രതികൾ പറയുന്നത്. വെറുതെ നിന്നവരെ പോലും പൊലീസ് കസ്റ്റഡിയിൽ എടുത്തന്നും പരാതിയുണ്ട്. എന്നാൽ, ആളുകൾ പിരിഞ്ഞുപോകാതെ പൊതുജനങ്ങളെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് ലാത്തി വീശിയതെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് ലോകകപ്പിനെ വരവേൽക്കാൻ കഴിഞ്ഞ ദിവസം വിവിധ ടീമുകളുടെ ആരാധകർ ചേർന്ന് വിളംബരറാലി സംഘടിപ്പിച്ചിരുന്നു. റാലിക്കിടെ പല ഭാഗത്തും ഗതാഗതക്കുരക്ക് അനുഭവപ്പെട്ടു. ഇതോടെ പൊലീസ് ഇടപെടുകയായിരുന്നു. തുടർന്ന് ഫുട്‌ബോൾ പ്രേമികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. അതിനിടെ ആൾക്കൂട്ടത്തിൽ നിന്നുണ്ടായ കല്ലേറിൽ നോർത്ത് സ്റ്റേഷനിലെ രണ്ട് പേർക്ക് പരുക്കേറ്റു. തുടർന്ന് പൊലീസ് ലാത്തി വീശുകയും കണ്ടാലറിയാവുന്ന 40 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിൽ 22 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ലോകകപ്പ് ഫുട്‌ബോളിനോട് അനുബന്ധിച്ച് ആലുവയിൽ റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകൾ നടത്തിയ റാലിയിൽ പങ്കെടുത്ത വാഹന ഉടമകൾക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് വച്ച് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസപ്രകടനം നടത്തിയ ടൂ വീലറുകൾ, ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ എന്നി വാഹനങ്ങളുടെ ഉടമകൾക്കാണ് നോട്ടീസയക്കുന്നത്.




