കൊച്ചി:നഗരത്തിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. ചില സ്വകാര്യ ബസ്സുകളുടെ ഡ്രൈവർമാരുടെ വിചാരം റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് അതിന്റെ ബലത്തിലാണ് എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നുള്ള അവരുടെ ധാരണയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.വാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന സംബന്ധിച്ചും നടപടി സംബന്ധിച്ചും കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചിയിൽ കാൽനടയാത്രക്കാർ നേരിടുന്നത് പലപ്പോഴും ദുരിതയാത്രയാണ്.ഇതിന് കാരണമാകുന്നത് പലപ്പോഴും ഫുട്പാത്തിലെ അനധികൃതമായ പാർക്കിങ്ങാണ്.നഗരത്തിൽ ഫുട്പാത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

നിർത്തിയിടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സിറ്റി പൊലീസ് കമ്മീഷണറോട് ഹൈക്കോടതി നിർദ്ദേശിച്ചു.നിലവിൽ നഗരത്തിലെ ഫുട്പാത്തുകൾ അപര്യാപ്തമാണെന്നും അതിനാൽ തന്നെ കാൽനടയാത്രക്കാർ റോഡുകളിലൂടെ നടക്കാൻ നിർബന്ധിതരാകുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു.