തിരുവനന്തപുരം:സെക്രട്ടേറിയേറ്റ് അസിസ്റ്റന്റായി ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ.സെക്രട്ടറിയേറ്റിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 81 ലക്ഷം തട്ടിയ മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരനായ ഷൈജിൻ ബ്രിട്ടോയാണ് പിടിയിലായത്.മലയൻകീഴ് സ്വദേശിയായ ഷൈജിൻ രാമപുരം സ്വദേശിയുടെ പക്കൽ നിന്നുമാണ് ജോലി വാഗ്ദാനം ചെയ്ത് തുക തട്ടിയെടുത്തത്.

 തട്ടിപ്പിനിരയായ രാമപുരം സ്വദേശി അംബിക നൽകിയ പരാതിയെ തുടർന്നാണ് ഷൈജിനെ പൊലീസ് പിടികൂടിയത്.അംബികയുടെ മകൻ ജിതിൻ ജോണിന് സെക്രട്ടറിയേറ്റിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരുടെ ബന്ധു കൂടിയായ ഷൈജിൻ ബ്രിട്ടോ പണം തട്ടിയത്.സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 2021 ഏപ്രിൽ 21 മുതൽ 2022 ഫെബ്രുവരി 7 വരെ പല ഘട്ടങ്ങളിലായി എൺപത്തി ഒന്ന് ലക്ഷത്തി പതിനയ്യായിരം രൂപയാണ് ഷൈജിൻ ബ്രിട്ടോ തട്ടിയെടുത്തത്.ജോലി സംബന്ധമായി ഇയാൾ നൽകിയ ചില രേഖകളിൽ സംശയം തോന്നിയതോടെയാണ് അംബിക തട്ടിപ്പ് തിരിച്ചറിഞ്ഞ് പൊലീസിൽ പരാതി നൽകിയത്.

പൊലീസിന് നൽകിയ പരാതിയിൽ ഷൈജിൻ ബ്രിട്ടോയും ഭാര്യ രാജി തോമസും ചേർന്ന് പണം വാങ്ങിയ ശേഷം വ്യാജ ഡോക്യുമെന്റുകൾ നൽകി ജോലി നൽകാതെ ചതിച്ചെന്നാണ് അംബിക പറയുന്നത്.പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.പേരൂർക്കടയിൽ നിന്നാണ് ഷൈജിൻ ബ്രിട്ടോയെ പൊലീസ് പിടികൂടിയത്.ജോലിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാളെ മുമ്പ് സെക്രട്ടറിയേറ്റിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.സമാനമായ മറ്റേതെങ്കിലും തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.