കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ സർക്കാരിനു ചീഫ് ജസ്റ്റിസിന്റെ ശുപാർശ. ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസിൽനിന്ന് 58 ആക്കി ഉയർത്തണമെന്നാണു ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ ഹൈക്കോടതി രജിസ്റ്റ്രാർ ജനറൽ, ആഭ്യന്തരവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ട്. ഒക്ടോബർ 25നാണ് ശുപാർശ കൈമാറിയത്.

ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതു കോടതിയുടെ പ്രവർത്തനത്തെ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശുപാർശയിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിക്കൽ പ്രായം ഉയർത്തിയാൽ ഗസറ്റഡ് റാങ്കിലുള്ള 40 ഉദ്യോഗസ്ഥർക്കും നോൺ ഗസറ്റഡ് തസ്തികയിലുള്ള നൂറോളം ഉദ്യോഗസ്ഥർക്കും രണ്ടു വർഷം വീതം കൂടി സർവീസ് നീട്ടിക്കിട്ടും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ സർക്കാർ നടപടി സ്വീകരിച്ചെങ്കിലും പ്രതിഷേധം കടുത്തതോടെ നിർദ്ദേശം പിൻവലിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായത്തിൽ കോടതി ശുപാർശ. നേരത്തെ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ഇക്കാര്യത്തിൽ നിർദേശങ്ങൾ ഉയർന്നിരുന്നു. അന്നത്തെ യോഗത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജിമാർ ഉൾപ്പെടുന്ന കമ്മിറ്റി നിർദേശങ്ങൾ പരിശോധിച്ചാണ് വിരമിക്കൽ പ്രായം ഉയർത്താനുള്ള നിർദ്ദേശം സർക്കാരിനു സമർപ്പിച്ചിരിക്കുന്നത്.