കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ പ്രതിക്ക് 4 വർഷം തടവും പിഴയും. എറണാകുളം ടൗൺ നോർത്ത് വനിത പൊലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയ പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനേയാണ് (38) എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ശിക്ഷയ്ക്ക് വിധിച്ചത്. 15000/ രൂപ പിഴയും അടക്കണം. പിഴയടച്ചില്ല എങ്കിൽ 4 മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം.

2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ജോസ് വനിതാ പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. സംഭവ ദിവസം തുടർച്ചയായി 300ലേറെ തവണ പ്രതി വനിതാ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നോർത്ത് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എറണാകുളം ടൗൺ നോർത്ത് സബ് ഇൻസ്‌പെക്ടർ ആയിരുന്ന അനസ് വി.ബി.യുടെ നേതൃത്വത്തിൽ പ്രതിയുടെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിൽ സമർപ്പിച്ചത്. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പ്രതി കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയത്.പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ വിനിത ഹാജരായി