കണ്ണൂർ നഗര മധ്യത്തിലെ റോഡിലൂടെ നടന്ന് പോകുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ കൈക്ക് കടന്ന് പിടിച്ച് കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമം. സംഭവത്തിലെ പ്രതിയായ യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. കുറുവ സ്വദേശി മുഹമ്മദ് ഷരീഫ് (36) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെശ ആണ് സംഭവം. എസ്‌ബിഐ ബസ് സ്റ്റോപ്പിൽ ബസ്സിറങ്ങി സ്‌കൂളിലേക്ക് പോകുകയായിരുന്ന് വിദ്യാർത്ഥിനിയുടെ സമീപത്ത് കാർ നിർത്തിയ പ്രതി പേര് ചോദിക്കുകയായിരുന്നു.

എന്തിനാണു പേര് ചോദിക്കുന്നതെന്ന് ചോദിച്ച് വിദ്യാർത്ഥിനി നടന്ന് പോയപ്പോൾ സ്‌കൂളിലേക്കുള്ള വഴിയിൽ കാറിന്റെ പിൻവശത്തെ ഡോർ തുറന്ന് നിർത്തിയിടുകയും പെൺകുട്ടി അടുത്ത് എത്തിയപ്പോൾ കൈയിൽ പിടിച്ച് വലിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയും ആയിരുന്നു. വിദ്യാർത്ഥിനി ബഹളം വച്ച് ഓടി സ്‌കൂളിലെത്തി അദ്ധ്യാപകരോട് വിവരം പറയുകയായിരുന്നു. ഉടൻ തന്നെ സ്‌കൂൾ അധികൃതർ വനിതാ സെല്ലിൽ വിവരം അറിയിച്ചു.

വനിതാ സെല്ലിലെ പൊലീസ് സ്‌കൂളിൽ എത്തി പെൺകുട്ടിയുടെ മൊഴി എടുക്കുകയും ടൗൺ എസ്എച്ച്ഒ ബിനു മോഹന്റെ നേതൃത്വത്തിൽ സമീപത്തെ സിസിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്തുകയും ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ ആർസി ഉടമ സ്ഥലത്തില്ലെന്ന് കണ്ടെത്തി.

തുടർന്ന് കാർ ഉപയോഗിക്കുന്നത് പ്രതിയാണെന്ന് കണ്ടെത്തുക ആയിരുന്നു. ആർ.സി ഉടമ കാർ പ്രതിക്ക് വിറ്റിരുന്നു എങ്കിലും ആർ.സി മാറ്റിയിരുന്നില്ല. പ്രതി നേരത്തെ എംഡിഎംഎ കേസിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.