മലപ്പുറം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന വേദിയിലാണ് ശിൽപ വിവാദം ഉണ്ടായത്. നടൻ അലൻസിയറുടെ പരാമർശമാണ് വിവാദത്തിലേക്ക് നയിച്ചത്. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമാണ് അലൻസിയർ പറഞ്ഞത്. അലൻസിയർ അധിക്ഷേപിച്ചെന്ന പരാതിയുമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം രംഗത്തെത്തി. പരാമർശം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ വക്കീൽ നോട്ടീസ് അയച്ചു.

പുരസ്‌കാരം സ്വീകരിച്ച ശേഷം സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിലും അലൻസിയർ 'പെൺപ്രതിമ'യ്‌ക്കെതിരെ പരാമർശം നടത്തി. പുരസ്‌കാരത്തിനൊപ്പമുള്ള ശിൽപം ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്തതല്ല. എന്നാൽ, അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നും ഇതു തന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കിയെന്നും നോട്ടീസിൽ പറയുന്നു.