പത്തനംതിട്ട: പത്തനംതിട്ട സീതത്തോട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. ആങ്ങമൂഴി പാലത്തടിയാർ താമസിക്കുന്ന രാമചന്ദ്രനെയാണ് കാണാതായത്. കുന്തിരിക്കം ശേഖരിക്കാനായി ഉറാനി വനത്തിലേക്കാണ് ഇയാൾ പോയത്.

നാലു ദിവസം മുമ്പാണ് രാമചന്ദ്രൻ കാട്ടിലേക്ക് പോയത്. നാലു ദിവസം കഴിഞ്ഞിട്ടും രാമചന്ദ്രൻ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെയാണ് ബന്ധുക്കൾ മൂഴിയാർ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മൂഴിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉറാനി വനത്തിലേക്ക് പേകുന്നതിന് അടുത്ത് ഒരു ജലസംഭരണിയുണ്ട്. ഈ ജലസംഭരണിക്ക് സമീപം രാമചന്ദ്രൻ പോയി എന്നു കരുതുന്ന ചങ്ങാടം കണ്ടെത്തിയിട്ടുണ്ട്. രാമചന്ദ്രന്റേതെന്ന് സംശയിക്കുന്ന ചെരുപ്പും കണ്ടെടുത്തു. ഈ പ്രദേശം കേന്ദ്രീകരിച്ച് പൊലീസ് വിശദമായ തിരച്ചിൽ നടത്തിവരികയാണ്.