കൊച്ചി: പൊതുസ്ഥലങ്ങളിൽ കേബിളുകൾ സ്ഥാപിക്കുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പൊലീസിന്റെയും അനുമതി വാങ്ങണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി കേബിളുകൾ അപകടകരമല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായും അപകടകരമായും സ്ഥാപിക്കപ്പെട്ടിട്ടുള്ള കേബിളുകൾ തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
ചെമ്പുമുക്ക് പള്ളിക്ക് സമീപം കഴുത്തിൽ കേബിൾ കുരുക്കി ഇക്കഴിഞ്ഞ ജൂൺ 25 ന് സ്‌കൂട്ടർ ഓടിച്ചിരുന്ന അലൻ ആൽബർട്ട് എന്ന യുവാവ് മരിച്ച സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

തൃക്കാക്കര നഗരസഭാ സെക്രട്ടറി, അസിസ്റ്റന്റ് കമ്മീഷണർ എന്നിവരിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അലക്ഷ്യവും അനധികൃതവുമായി സ്ഥാപിച്ച കേബിളുകൾ നീക്കുമെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.റിലയൻസ് കമ്പനിയുടെ കേബിൾ കുരുങ്ങിയാണ് യുവാവ് മരിച്ചതെന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. എന്നാൽ സ്ഥാപനത്തിന്റെ ഓഫീസ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

അലക്ഷ്യമായി സ്ഥാപിച്ച കേബിളുകൾ നീക്കാൻ ഉദ്യോഗസ്ഥർ യഥാസമയം നടപടി സ്വീകരിച്ചിരുന്നെങ്കിൽ ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.അപകടത്തിന് കാരണമായ കേബിളിന്റെ ഉടമകളായ റിലയൻസ് ജിയോ ഇൻഫോ കോം ലിമിറ്റഡിന്റെ അധികാരികളെ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ഖേദകരമാണ്.

തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം 574/2022 നമ്പർ കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങളിൽ കേബിൾ സ്ഥാപിക്കാൻ ശക്തമായ നിയന്ത്രണവും മാനദണ്ഡവും സർക്കാർ ഏർപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി.ത്യക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ എന്നിവർക്കാണ് ഉത്തരവ് നൽകിയത്