തിരുവനന്തപുരം: കോർപറേഷനിലെ ആരോഗ്യ വിഭാഗത്തിലെ താൽക്കാലിക നിയമനങ്ങളിലേക്ക് പാർട്ടിക്കാരെ നിർദേശിക്കാൻ ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ കത്തയച്ചെന്ന ആരോപണത്തിൽ, ക്രൈംബ്രാഞ്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയെടുക്കും. മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ആനാവൂർ നാഗപ്പന്റെ സമയം തേടി. പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും സമയം ഉടൻ അനുവദിക്കാമെന്നും ആനാവൂർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാൻ പട്ടിക ആവശ്യപ്പെട്ട് മേയർ, ആനാവൂർ നാഗപ്പന് കത്തയച്ചെന്നാണ് ആരോപണം. അതേസമയം, മേയറുടെ പേരിൽ പുറത്തുവന്ന ലെറ്റർ പാഡ് വ്യാജമെന്ന് ജീവനക്കാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. തങ്ങളുടെ ഓഫിസ് തയാറാക്കിയ ലെറ്റർ പാഡ് അല്ലെന്നാണ് മൊഴി. മേയറുടെ ഓഫിസ് ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയെടുത്തു.

ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് മേയറുടെ മൊഴിയെടുത്തിരുന്നു. പ്രചരിക്കുന്ന കത്ത് കൃത്രിമമാണെന്നായിരുന്നു മേയറുടെ മൊഴി. താൻ ഉപയോഗിച്ച് ലെറ്റർഹെഡ് എഡിറ്റ് ചെയ്തു തയാറാക്കിയ കത്ത് ആണെന്നു സംശയമുണ്ടെന്നും, പഴയ ലെറ്റർ പാഡിന്റെ ഹെഡറും സീലും വച്ചു കത്തു തയാറാക്കിയതാകാമെന്നും മേയറുടെ മൊഴിയിൽ പറയുന്നു. മേയറുടെ വസതിയിലെത്തിയാണു മൊഴിയെടുത്തത്.