ഗുരുവായൂരിൽ നടന്ന ഇന്തോ-ഇറ്റാലിയൻ വിവാഹ ചടങ്ങിൽ താരമായി കൈത്തറി സാരികൾ. ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയി, ഇന്റീരിയർ ഡിസൈനറും പ്രശസ്ത ഫാഷൻ ഡിസൈനറുമായ അഭിനി സോഹൻ റോയി എന്നിവരുടെ മകൾ നിർമ്മാല്യയുടെ വിവാഹ ചടങ്ങിനായി കൈത്തറിക്കലാകാരന്മാർ നെയ്‌തെടുത്ത കസവു പുടവകളാണ് അദ്ഭുതക്കാഴ്ചയായത്.

വിവാഹത്തിനെത്തിയ അതിഥികൾക്കായി വ്യത്യസ്ത നിറത്തിലുള്ള കൈത്തറി സാരികൾ നൽകുക ആയിരുന്നു. അഭിനിയുടെ ഡിസൈനിൽ കൂത്താമ്പുള്ളി ശേഖറും സംഘവും വ്യത്യസ്ഥ നിറങ്ങളിൽ നെയ്‌തെടുത്ത പുടവകൾ അണിഞ്ഞെത്തിയ അതിഥികൾ ചടങ്ങിനെ വർണശബളമാക്കുകയായിരുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന കൈത്തറിമേഖലയ്ക്ക് മകളുടെ വിവാഹാഘോഷം ഒരു കൈത്താങ്ങാകണം എന്ന ആഗഹത്തിൽ നിന്നാണ് ഇത്തരം ഒരാശയം രൂപപ്പെട്ടത്.

ചടങ്ങിനെത്തിയ ഓരോ അതിഥിക്കും വ്യത്യസ്തമായ ഡിസൈനിലും വർണത്തിലുമുള്ള പുടവകൾ നെയ്‌തെടുക്കാൻ കൂത്താമ്പുള്ളിയിലെ കലാകാരന്മാരുടെ മാസങ്ങൾ നീണ്ട പ്രയത്‌നം വേണ്ടി വന്നു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. ഇറ്റാലിയൻ സ്വദേശി ഗിൽബെർട്ടോ ആണ് വരൻ. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്റ്റണിൽ നേവൽ ആർക്കിടെക്ചർ വിദ്യാർത്ഥികളായിരുന്നു ഇരുവരും.