കണ്ണൂർ: തളിപറമ്പ് ചിവറക്കിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ നിന്നും 2.73 കിലോ മുക്കുപണ്ടം പണയംവെച്ചു 72.70ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ചുടലയ്ക്കടുത്തെ പഞ്ചാരക്കുളത്ത് താമസിക്കുന്ന തൃക്കരിപ്പൂരിലെ തലയില്ലത്ത് ജാഫർ (35) മറ്റു തട്ടിപ്പുകേസുകളിലും പങ്കാളിയാണെന്ന് പൊലിസ്.

തൃക്കരിപ്പൂർ പെട്രോൾ പമ്പിന് സമീപം സ്ഥലം ലീസിനെടുത്ത് മത്സ്യ, പച്ചക്കറി വിൽപന ഷോപ്പ് ജാഫർ ആരംഭിച്ചിരുന്നു. ഈ സ്ഥാപനത്തിലേക്കുള്ള മത്സ്യം വാങ്ങിയ വകയിൽ തളിപറമ്പിലെ മൊത്ത മത്സ്യവിതരണക്കാരായ എം. എ. ആർ. ആൻഡ് എം. എസ് സ്ഥാപനത്തിന് 2,40,000രൂപ ജാഫർ നൽകാനുണ്ട്. ഇതു സംബന്ധിച്ചു ഈ സ്ഥാപന ഉടമകൾ ചന്തേര പൊലിസിൽ പരാതി നൽകിയിരുന്നു.

എന്നാൽ തൃക്കരിപ്പൂർ പഞ്ചായത്ത് വാർഡംഗം മുസ്ലിം ലീഗുകാരനായ ഫയാസ് മധ്യസ്ഥത വഹിച്ച് പണം ഉടൻ നൽകാമെന്ന ധാരണയിൽ കേസ് പിൻവലിക്കുകയായിരുന്നു. എന്നിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് എം. എ. ആർ. ആൻഡ് എം. എസ് സ്ഥാപന ഉടമകൾ തളിപറമ്പ് പൊലിസിലും പരാതി നൽകിയിരുന്നു. പാലക്കോട് കടപ്പുറത്തെ മത്സ്യ മൊത്ത വിതരണക്കാരൻ സലീമിന് ഒൻപതു ലക്ഷം രൂപ നൽകാതെ ഈയാൾ വഞ്ചിച്ചുവെന്നും പരാതിയുണ്ട്. നേരത്തെ ജാഫർ വിലകൂടിയ റെൻഡ് എ കാറുകൾ വാടകയ്ക്കെടുത്ത് തട്ടിപ്പു നടത്തിയതായും പരാതിയുണ്ട്.

ഇതിനിടെ അറസ്റ്റു ചെയ്ത ജാഫറിനെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു. വ്യാജ സ്വർണലോക്കറ്റുകളാണ് ഈയാൾ ബാങ്കിൽ പണയം വെച്ചത്. ഇതു കാസർകോട്ടെ സുഹൃത്ത് നൽകിയതാണെന്നാണ് ജാഫറിന്റെ മൊഴി. എന്നാൽ കൊടുത്തയാളുടെ മേൽവിലാസം കൈയിലില്ലെന്നും ജാഫർ പറയുന്നു. ഫോൺ നമ്പർ എന്നുപറഞ്ഞു നൽകിയതിൽ വിളിച്ചു നോക്കിയപ്പോൾ മറ്റൊരാളെയാണ് കിട്ടിയത്. ഈ സാഹചര്യത്തിലാണ് ആരാണ് സ്വർണ ലോക്കറ്റ് നിർമ്മിച്ചു നൽകിയതെന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി പൊലിസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ബാങ്കിൽ ഇന്ന് പരിശോധന നടത്തി. സ്വർണപണവുമായി ബന്ധപ്പെട്ട രേഖകളും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം തട്ടിപ്പിന് പുറകിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതിനെ കുറിച്ചും പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ ഒൻപതുപേരെ വ്യാജസ്വർണം പണയംവയ്ക്കാൻ ജാഫർ ഉപയോഗിച്ചിരുന്നു. എന്നാൽ എല്ലാതവണയും സ്വർണം പണയം വയ്ക്കാൻ ഇവരോടൊപ്പം ജാഫർ എത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഒരോ തവണയും ഒരേ രീതിയിലുള്ള ആഭരണങ്ങളാണ് പണയം വെച്ചത്. അതിനാൽ ബാങ്ക് ജീവനക്കാർക്ക് സംശയമുണ്ടായില്ല. എന്നാൽ ഇത്രമാത്രം വ്യാജസ്വർണം പണയം വെച്ചു പണം തട്ടിയ സംഭവത്തിൽ ബാങ്കിന് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് പൊലിസ് വിലയിരുത്തൽ.