കരിമണ്ണൂർ: തഞ്ചാവൂരിൽനിന്ന് 40 വർഷം മുൻപ് വീടുവിട്ടിറങ്ങിയ അമ്മയെ മക്കൾക്ക് തിരികെ ലഭിച്ചു. ഭർത്താവുമായി പിണങ്ങി കുഞ്ഞുമക്കളേയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ അമ്മയാണ് 80കളുടെ വാർദ്ധക്യത്തിൽ മകന്റെ കൈ പിടിച്ച് വീടണഞ്ഞത്. സാമൂഹ്യക്ഷേമ വകുപ്പിന്റെ പ്രത്യാശ പദ്ധതിയാണ് അമ്മയും മക്കളും തമ്മിലുള്ള അപൂർവ്വ സമാഗമത്തിന് വഴിയൊരുക്കിയത്.

ഇടുക്കി കരിമണ്ണൂരിലെ വൃദ്ധസദനത്തിൽ നിന്നാണ് 80 വയസ്സുകാരിയായ അമ്മയെ മക്കൾ കണ്ടെത്തിയത്. പുഴയിൽ നഷ്ടമായെന്നാണ് കരുതിയതെന്ന് മകൻ കല്ലൈമൂർത്തി പറഞ്ഞു.
40 വർഷം മുൻപ് ഭർത്താവുമായി പിണങ്ങി ചെറുപ്രായത്തിലുള്ള മക്കളെയും വിട്ട് മാരിയമ്മ വീടുവിട്ടിറങ്ങി. പിന്നീട് സ്വന്തം നാട്ടിലേക്ക് പോയില്ല. വീട്ടുകാരെ കുറിച്ചുള്ള യാതൊരു വിവരങ്ങളും അറിഞ്ഞില്ല. ഇതിനിടയ്ക്ക് ഭർത്താവും രണ്ട് മക്കളും മരിച്ചു.

മൂന്ന് വർഷം മുൻപ് കരിമണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ മാരിയമ്മയെ പൊലീസാണ് വൃദ്ധസദനത്തിൽ എത്തിച്ചത്. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ എത്തുകയും മാരിയമ്മയോട് തമിഴിൽ വിവരങ്ങൾ ചോദിച്ചറിയുകയുമായിരുന്നുവെന്ന് വൃദ്ധസദനം സൂപ്രണ്ട് ജോസഫ് അഗസ്റ്റിൻ പറഞ്ഞു.