ബാലുശ്ശേരി: ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ മാരക രോഗത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന മൂന്ന് യുവാക്കൾക്കായി ഒരുമിച്ച് 45 ബസുകൾ. മത്സരയോട്ടം ഒഴിവാക്കി ബസ് ഉടമകളും ജീവനക്കാരും ഒരുദിവസത്തെ വരുമാനവും വേതനവും മാറ്റിവെച്ച് ആ മൂന്ന് ചെറുപ്പക്കാരുടെ ജീവനു വേണ്ടി ഒരുമിക്കുക ആയിരുന്നു. ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന 45 ബസുകളാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കാരുണ്യയാത്ര നടത്തിയത്.

കാരുണ്യയാത്രയുമായി ബസുകൾ ഓടിത്തുടങ്ങിയപ്പോൾ ബാക്കിത്തുക മടക്കിവാങ്ങാതെയും കൂടുതൽ പണം സംഭാവന നൽകിയും യാത്രക്കാരും സ്നേഹയാത്രയിൽ പങ്കാളികളായി. ഇരുനൂറോളം ട്രിപ്പുകളാണ് ദിവസം ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. വൃക്കകൾക്കു രോഗംബാധിച്ച ബാലുശ്ശേരി സ്വദേശി മുഹമ്മദ് ആഷിഫിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും പണമില്ലാത്തതിനാൽ നടത്താൻ കഴിയുന്നില്ല. തുടർച്ചയായുള്ള ഡയാലിസിസിനുതന്നെ വക കണ്ടെത്താൻ ഈ യുവാവിന്റെ കുടുംബം പെടാപ്പാടുപെടുകയാണ്.

ചേളന്നൂർ സ്വദേശി പി.പി. ഷമീറും ഉണ്ണികുളം സ്വദേശി പി.കെ. സത്യനും ഗുരുതര കരൾരോഗത്തിന്റെ പിടിയിലാണ്. കരൾമാറ്റ ശസ്ത്രക്രിയയാണ് ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള ഏക മാർഗമെന്നാണ് ഡോക്ടർമാർ പറയുന്നത്. രക്താർബുദം ബാധിച്ച മകനെ ഉള്ളതൊക്കെ വിറ്റുപെറുക്കി ചികിത്സിച്ചതിന്റെ സാമ്പത്തികബാധ്യതയ്ക്കുനടുവിലാണ് സത്യന് കരൾരോഗം പിടിപെട്ടത്. മൂന്നുപേരുടെയും ചികിത്സയ്ക്കായി ഒരുകോടിയോളം രൂപയാണ് കണ്ടെത്തേണ്ടത്.

ബാലുശ്ശേരി എസ്‌ഐ. കെ. റഫീഖും ജോ.ആർ.ടി.ഒ. രാജേഷും കാരുണ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വിജയൻ നന്മണ്ട അധ്യക്ഷനായി. ടി.വി. ബാബു, ടി.കെ. ഷമീർ, കെ.വി. ലത്തീഫ് എന്നിവർ സംസാരിച്ചു.