- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്ന സംഭവം; കണ്ണൂർ സർവകലാശാല വീണ്ടും വെട്ടിലായി
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതോടെ അധികൃതർ വീണ്ടും വെട്ടിലായി. ഹാക്കർ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ കൊച്ചിയിലെ സ്വകാര്യ സൈബർ സെക്യൂരിറ്റി ഏജൻസിയാണ് കണ്ടെത്തിയത്. സർവകലാശാലയുടെ വെബ്സൈറ്റിലെ പിശകാണ് വിവരങ്ങൾ ചോർന്നതെന്നാണ് നിഗമനം.കണ്ണൂർ സർവകലാശാലയിലെ 2018 മുതൽ 2022 വരെയുള്ള മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഹാക്കർമാർ അവരുടെ ഫോറങ്ങളിലൊന്നിൽ ഇത് പ്രദർശിപ്പിച്ചിരുന്നു. ഇതേതുടർന്ന് കൊച്ചിയിലെ സൈബർ സെക്യൂരിറ്റി സ്ഥാപനം നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളുടെ ആധാർ നമ്ബർ, ഫോട്ടോകൾ, ഫോൺ നമ്ബർ എന്നിവ കണ്ടെത്തിയിരുന്നു. സർവകലാശാലയുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും ചോർന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കണ്ണൂർ സർവകലാശാല വിഷയത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. സൈബർ സെല്ലിനും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. ചോർന്ന കാലത്തെ വിവരങ്ങൾ ഡാറ്റാ ബേസിൽനിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥികളുയുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതിൽ പ്രതിഷേധിച്ചു എം എസ് എഫ് സർവ്വകലാശാല ആസ്ഥാനത്ത് മാർച്ച് നടത്തി. സർവകലാശാല ആസ്ഥാനത്തെ ഗേറ്റിനുമുൻപിൽ പൊലിസ് ബാരിക്കേഡ് വെച്ചു മാർച്ചു തടഞ്ഞതിനെ തുടർന്ന് പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ കുത്തിയിരിപ്പുസമരം നടത്തി.




