- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ല; 102 കോടി അധികമായി അനുവദിക്കും; കടയടപ്പ് സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. റേഷൻ വ്യാപാരികൾക്ക് നൽകാൻ 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും ഇതിനുള്ള ശുപാർശ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചിട്ടുള്ള കടയടപ്പ് സമരത്തിൽ നിന്നും വ്യാപാരികൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിയുടെ വാർത്താക്കുറിപ്പിൽ നിന്നും :
കേന്ദ്ര സർക്കാർ PMGKY പദ്ധതി പ്രകാരം അനുവദിച്ചു വരുന്ന ഭക്ഷ്യ ധാന്യങ്ങൾക്കുള്ള കമ്മീഷൻ കൂടി കണ്ടത്തേണ്ടിവന്ന സാഹചര്യത്തിലാണ് ബജറ്റ് വിഹിതം മതിയാകാതെ വന്നതെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ. കഴിഞ്ഞ ബജറ്റിൽ (2022-23) റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഇനത്തിൽ 216 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിന് സർക്കാരിന് പ്രതിമാസം 15-16 കോടി രൂപയാണ് വേണ്ടിവരുന്നത്. എന്നാൽ PMGKY പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ചു തരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കമ്മീഷൻ കൂടി കണക്കാക്കുമ്പോൾ പ്രതിമാസം 28-30 കോടി രൂപ കണ്ടത്തേണ്ട സാഹചര്യമുണ്ടായി.
കോവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച PMGKY ഭക്ഷ്യ ധാന്യവിതരണം തുടരുന്നതു സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നിരുന്നതിനാൽ 2022-23 വർഷവും തുടരുമെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഒരു ക്വിന്റൽ ഭക്ഷ്യ ധാന്യവിതരണത്തിന് റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഇനത്തിൽ സംസ്ഥാന സർക്കാരിന് 239 രൂപ ചെലവാകുന്നു. NFSA പദ്ധതി പ്രകാരമുള്ള ഭക്ഷ്യ ധാന്യവിതരണത്തിന് കമ്മീഷനായി ക്വിന്റലിന് 43.5 രൂപയും PMGKY ഭക്ഷ്യ ധാന്യവിതരണത്തിന് ക്വിന്റലിന് 83 രൂപയും മാത്രമാണ് കേന്ദ്ര വിഹിതമായി റീ-ഇമ്പേഴ്‌സ് ചെയ്യാൻ കഴിയുന്നത്.
NFSA പദ്ധതി പ്രകാരം ഒരു ക്വിന്റൽ ഭക്ഷ്യ ധാന്യം വിതരണം നടത്തുന്നതിന് കമ്മീഷൻ ഇനത്തിൽ സംസ്ഥാന സർക്കാർ 195.50 ചെലവഴിക്കുമ്പോൾ PMGKY പദ്ധതി പ്രകാരമുള്ള ഭക്ഷ്യ വിതരണത്തിന് കമ്മീഷനായി നൽകുന്നത് 156 രൂപയാണ്. അതായത് NFSA പദ്ധതി പ്രകാരമുള്ള അരി വിതരണത്തിന്റെ 81 ശതമാനം ചെലവും PMGKY പദ്ധതി പ്രകാരമുള്ള അരി വിതരണത്തിന്റെ 65 ശതമാനവും സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്.
കേന്ദ്ര സർക്കാർ എഫ്‌സിഐ മുഖേന അനുവദിച്ച്തരുന്ന ഒരു ക്വിന്റൽ അരിക്ക് ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജായി നിശ്ചയിച്ചിട്ടുള്ളത് 65 രൂപയാണ്. ഇതിന്റെ 50 ശതമാനം കേന്ദ്ര വിഹിതമാണ്. എന്നാൽ കേരളത്തിൽ ഒരു ക്വിന്റൽ അരിയുടെ യഥാർത്ഥ ട്രാൻസ്‌പോർട്ടേഷൻ ചെലവ് 142 രൂപയാണ്.
കേന്ദ്ര സർക്കാർ എഫ്‌സിഐ മുഖേന അനുവദിച്ച്തരുന്ന ഒരു ക്വിന്റൽ അരിക്ക് റേഷൻ വ്യാപാരി കമ്മീഷനായി നിശ്ചയിച്ചിട്ടുള്ളത് 70 രൂപയാണ്. ഇതിന്റെ 50 ശതമാനം കേന്ദ്ര. എന്നാൽ കേരളത്തിൽ ഒരു ക്വിന്റൽ അരിയുടെ വിതരണത്തിനായി സംസ്ഥാന സർക്കാരിന് കമ്മീഷൻ ഇനത്തിൽ 239 രൂപ ചെലവാകുന്നു.
റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഇനത്തിൽ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 216 കോടി രൂപ അപര്യാപ്തമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ 102 കോടി രൂപ അധികമായി അനുവദിക്കണമെന്ന ശുപാർശ ധനകാര്യ വകുപ്പിൽ നടപടിയിലാണ്. പ്രസ്തുത തുക ഉടൻ തന്നെ ലഭ്യമാക്കി വിതരണത്തിനുള്ള നടപടി സ്വീകരിക്കുന്നതാണ്. ടി സാഹചര്യത്തൽ കടയടച്ച് സമരം നടത്താനുള്ള നീക്കത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു.




