തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ നിന്നും മലക്കം മറിഞ്ഞസ്ഥിതിക്ക് ഭൂമിയേറ്റെടുക്കലിനായിപ്രഖ്യാപിച്ച വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം നിലനിൽക്കുന്നത് കാരണം പലർക്കും അവരുടെ ഭൂമി ക്രയവിക്രയം ചെയ്യാനോ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കൂടാതെ പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനും തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ജനവിരുദ്ധവും നാടിനും പരിസ്ഥിതിക്കും ആപത്തുമായ കെ.റെയിൽ പദ്ധതി മരവിപ്പിച്ച് സർക്കാർ യുടേൺ എടുത്തത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലം കണ്ടതുകൊണ്ടാണ്. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനുള്ള റവന്യു വകുപ്പ് ഉത്തരവ് അതിന്റെ ആദ്യഘട്ടവിജയം. പാരിസ്ഥിതിക പഠനം,സാമൂഹികാഘാത പഠനം,ഡിപിആർ തുടങ്ങി വ്യക്തമായ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് സർക്കാർ സിൽവർലൈൻ പദ്ധതിക്കായി എടുത്ത് ചാടിയത്.കേന്ദ്രാനുമതി കിട്ടിയശേഷം പദ്ധതി തുടങ്ങുമെന്ന് ഇപ്പോൾ വീമ്പ് പറയുന്നത് ജാള്യത മറയ്ക്കാനാണെന്നും സുധാകരൻ പറഞ്ഞു.

സർക്കാർ ഖജനാവിൽ നിന്നും 56.69 കോടിയാണ് ഒട്ടും പ്രായോഗികമല്ലാത്ത സിൽവർലൈൻ പദ്ധതിക്കായി പൊടിച്ചത്.തട്ടിക്കൂട്ട് ഡിപിആർ തയ്യാറാക്കിയ ജനറൽ കൺസൾട്ടൻസിയായ ഫ്രഞ്ച് കമ്പനി സിസ്ട്രക്ക് ഇതുവരെ നൽകിയത് 22.27 കോടി രൂപയാണ്. കൈപുസ്തകം, സംവാദം,പ്രചരണം,ശമ്പളം തുടങ്ങിയവക്കായി കോടികൾ ചെലവാക്കി.ഇതെല്ലാം ഖജനാവിലേക്ക് തിരിച്ചടച്ച് പൊതുസമൂഹത്തോട് മാപ്പുപറയാൻ മുഖ്യമന്ത്രി തയ്യാറാകണം.ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയുമായി വന്നാൽ അതു നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ്.അന്നത് മുഖവിലയ്ക്കെടുക്കാത്ത സർക്കാരിന് ഇന്ന് നാണം കെട്ട് പിന്മാറേണ്ടിവന്നു.അധികാരം ജനങ്ങളെ ദ്രോഹിക്കാനുള്ളതെന്ന വെളിവ് ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.

കെ.റെയിൽ വേണ്ട,കേരളം മതിയെന്ന മുദ്രാവാക്യവും സർവെകല്ലുകൾ പിഴുതെറിയാനുള്ള കോൺഗ്രസ് ആഹ്വാനവും ജനം ഏറ്റെടുത്തതിന്റെയും വിജയം കൂടിയാണിത്.കുറ്റിയിടൽ,പൊലീസിന്റെ ബൂട്ട് പ്രയോഗം,സ്ത്രീകളെയും കുട്ടികൾക്കുമെതിരെ കയ്യേറ്റം,തട്ടിക്കൂട്ട് സംവാദം, പ്രതിഷേധിച്ചാൽ പല്ല് തെറിപ്പിക്കുമെന്ന വെല്ലുവിളി,മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഗീർവാണം അങ്ങനെയെന്താല്ലാം പുകിലാണ് സർക്കാർ സിൽവർലൈൻ പദ്ധതിയുടെ പേരിൽ കാട്ടികൂട്ടിയത്. ഇതിനെല്ലാം സിപിഎമ്മും എൽഡിഎഫും പരസ്യമായി മാപ്പുപറയണം.ജനങ്ങളെ വെല്ലുവിളിച്ച് ധാർഷ്ട്യത്തോടെ ഏകപക്ഷീയ നടപടി സ്വീകരിച്ചതുകൊണ്ടാണ് പ്രക്ഷോഭങ്ങൾക്ക് മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടിവന്നത്. പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നതുവരെ കോൺഗ്രസ് സമര രംഗത്തുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.