- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി -സിപിഎം ഒത്തുകളി പുറത്തായിട്ടും സിപിഐ എന്തിനാണ് സിപിഎമ്മിനെ ചുമക്കുന്നത്? കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം വന്നത് മുതൽ സിപിഐയെ കൊച്ചാക്കി കാണിക്കാനുള്ള സിപിഎം ശ്രമമെന്നും കെ.സുധാകരൻ എംപി
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയും സൗമ്യശീലനും ജനകീയനും സിപിഐ അസി.സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി, ആർഎസ്എസ് പ്രതികൾക്ക് വേണ്ടി സിപിഎം നടത്തിയ ഒത്തുകളി പുറത്തായ സാഹചര്യത്തിൽ കൂടുതൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ സിപിഐ നേതൃത്വം തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം എൽഡിഎഫിന്റെ ഭാഗമായത് മുതൽ സിപിഐയെ മുന്നണിയിലും പൊതുജനമധ്യത്തിലും കൊച്ചാക്കി കാണിക്കാനുള്ള ബോധപൂർവ്വമായ നിരവധി ശ്രമങ്ങൾ സിപിഎം നടത്തിയിട്ടുണ്ട്. സിപിഐയുടെ വകുപ്പുകളിൽ മുഖ്യമന്ത്രി കൈകടത്തുന്നതും അവരുടെ വകുപ്പുകൾക്കെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണ്. കോട്ടയത്ത് പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കേരള കോൺഗ്രസിന് വഴങ്ങിയ സിപിഎമ്മാണ് സിപിഐ തള്ളിപ്പറഞ്ഞത്. തുടർച്ചയായി അധിക്ഷേപവും അവഹേളനവും ഉണ്ടായിട്ടും സിപിഐ സിപിഎമ്മിനെ ചുമക്കുന്നതെന്തിന് മനസിലാകുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
ബിജെപി പ്രവർത്തകർക്ക് വേണ്ടി സിപിഐ നേതാവ് ഇ.ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞതിന് പിന്നിൽ സിപിഎം ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ട്.കാഞ്ഞങ്ങാട് തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെയാണ് 2016ൽ അദ്ദേഹത്തെ ആർഎസ്എസ്,ബിജെപി പ്രവർത്തകർ ആക്രമിച്ചത്. അന്ന് അദ്ദേഹത്തോടൊപ്പം വാഹനത്തിൽ സഞ്ചരിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗവും മറ്റൊരു ലോക്കൽ കമ്മിറ്റി അംഗവും പൊലീസിന് ഒപ്പിട്ട് നൽകിയ മൊഴികളിൽ ബിജെപി പ്രവർത്തകരുടെ പേരുൾപ്പടെ പറഞ്ഞിരുന്നു. എന്നാൽ ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സിപിഎം മൊഴി അട്ടിമറിച്ചത്.അതിന് കാരണം വധശ്രമക്കേസിൽ നിന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ 11 പേരെ രക്ഷിക്കാൻ ബിജെപി പ്രവർത്തകർ സമീപകാലത്ത് വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഇതിൽ നിന്ന് തന്നെ സിപിഎമ്മിനും ബിജെപിക്കുമുള്ള ഗാഢമായ ബന്ധം വ്യക്തമാണെന്നും സുധാകരൻ പരിഹസിച്ചു.
സിപിഎമ്മും ആർഎസ്എസും പരസ്പര സഹായ സഹകരണ സംഘങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് ഈ കൂറുമാറ്റം.സംഘപരിവാരങ്ങൾക്ക് വിടുപണിചെയ്യുന്ന സിപിഎം ന്യൂനപക്ഷരക്ഷ കവചം സ്വയം ചാർത്തി അവരെ തുടർച്ചയായി വഞ്ചിക്കുകയാണ്. കേരളത്തിൽ ആർഎസ്എസിന്റെ സംരക്ഷകർ സിപിഎമ്മാണ്. അതിനാലാണ് എൽഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ നേതാവ് ഇ.ചന്ദ്രശേഖരനെ ആക്രമിച്ച ബിജെപിക്കും ആർഎസ്എസിനും വേണ്ടി മുന്നണി മര്യാദപോലും പാലിക്കാതെ സിപിഎം നേതാക്കൾ കോടതിയിൽ കൂറുമാറിയതെന്നും സുധാകരൻ പറഞ്ഞു.




