തൃശൂർ: പതിനഞ്ചുകാരിക്കും ആൺസുഹൃത്തിനും കള്ളു നൽകിയതിനു ലൈസൻസ് സസ്‌പെൻഡ് ചെയ്ത കള്ള് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഷാപ്പ് ഉടമയോടും മാനേജരോടും എക്‌സൈസ് വിശദീകരണം ആവശ്യപ്പെട്ടു.

ഇവർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞദിവസം എക്‌സൈസ് കമ്മിഷണർ ഷാപ്പിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു.

പ്രായപൂർത്തിയാകാത്ത വ്യക്തിക്കു മദ്യം വിൽക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആൺസുഹൃത്തിനെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇവർ ഒരാഴ്ച മുന്പാണു പുറത്തിറങ്ങിയത്.