- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച്; പിണറായി ഭരണത്തിൽ പൊലീസ് സംവിധാനം പരിഹാസ്യമാകുന്നുവെന്ന് കണ്ണൂർ ഡിസിസി അദ്ധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്ജ്
കണ്ണൂർ: ഒരു കാലത്ത് കുറ്റാന്വേഷണത്തിലും കാര്യക്ഷമതയിലും പേരു കേട്ട കേരള പൊലീസിനെ പിണറായി ഭരണത്തിൽ പാർട്ടി അടിമകളും ആസ്ഥാന വിദൂഷകന്മാരുമാക്കി മാറ്റിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്. പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മൈക്ക് പോലും പണിമുടക്കുന്നു. അതിന്റെ പേരിൽ മൈക്കിനേയും ആംപ്ലിഫെയറിനേയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറ്റവും ഒടുവിൽ എറണാകുളം നെട്ടൂരിൽ കുട്ടികൾ കളിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന പൊലീസ് വണ്ടിയുടെ മേൽ പന്ത് പതിച്ചതിന് പന്ത് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി.
നിയമം പാലിക്കേണ്ട പൊലീസ് നിയമ ലംഘനങ്ങളും മറ്റു തുടർച്ചയായി നടത്തുന്നു. ഇതുപോലൊരു നാണം കെട്ട പൊലീസ് സംവിധാനം കേരളത്തിലുണ്ടായിട്ടില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും എതിരായ കള്ളക്കേസുകളിലും പൊലീസിന്റെ പക്ഷപാതപരമായ സമീപനത്തിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെപിസിസി ആഹ്വാനം ചെയ്ത പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായി കണ്ണൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുുകയായിരുന്നു അദ്ദേഹം.
കെട്ടുകഥകൾ മെനഞ്ഞ് നേതാക്കളെ കുറ്റവാളികളാക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്,സംസ്ഥാന സർക്കാരിന്റെ അഴിമതികളും, കെടുകാര്യസ്ഥതയും പൊതുസമൂഹത്തിൽ നേതാക്കൾ തുറന്ന് കാട്ടിയപ്പോഴാണ് രണ്ട് നേതാക്കൾക്കെതിരെയും കേസെടുത്തിരിക്കുന്നത്. പിണറായി വിജയനെയും ഭരണത്തെയും വിമർശിക്കുന്നവർക്ക് ഒരു നീതിയും, ഭരണപക്ഷത്തിന് വേറൊരു നീതിയുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിലെ വിദ്വേഷ പ്രസംഗങ്ങളിലെ പൊലീസിന്റെ സമീപനം.
പരസ്യമായി വിദ്വേഷ പ്രസംഗങ്ങളും കൊലവിളിയും മുഴക്കുന്ന സിപിഎമ്മിന്റേയും ,ബിജെപിയുടേയും നേതാക്കന്മാർക്കെതിരേ കേസില്ല. യുവമോർച്ചക്കാരെ മോർച്ചറിയിലെത്തിക്കുമെന്ന് പ്രസംഗിച്ച പി ജയരാജന്റെ പേരിലോ ജയരാജനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സംഘപരിവാർ നേതാക്കന്മാരുടെ പേരിലോ കേസില്ല. പകരം ജയരാജൻ ഉൾപ്പെടെയുള്ളവരുടെ പൊലീസ് സുരക്ഷ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ചെലവും ഇന്നാട്ടിലെ സാധാരണക്കാരായ ആളുകൾ സഹിക്കേണ്ട സ്ഥിതിയാണ്. കേരള പൊലീസിനുണ്ടായിരുന്ന പേരും പെരുമയുമൊക്കെ തകർത്ത് പൊലീസ് സംവിധാനത്തെ സിപിഎമ്മിന്റെ അടിമകളാക്കി നിയന്ത്രിക്കുന്ന ദയനീയ കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.




