തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീർ നടത്തിയത് അനാവശ്യ പ്രസ്താവനയാണെന്നും പിൻവലിക്കാൻ അദ്ദേഹം തയാറാവണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിശ്വാസിമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസത്തെയും ശാസ്ത്രത്തെയും കൂട്ടിയോജിപ്പിച്ച് നോക്കിയാൽ പലയിടത്തും തെറ്റുകളുണ്ടാവാം. ജനങ്ങളുടെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസമാണ് വലുത്. ഞങ്ങൾ ആ വിശ്വാസിസമൂഹത്തോടൊപ്പമാണ്.

വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കർ നടത്തരുതായിരുന്നു. പ്രസ്താവന സ്പീക്കർ പിൻവലിക്കാൻ തയാറാവണം. സ്പീക്കറെ തിരുത്തിക്കാൻ സിപിഎം തയാറാകണം. ഈ വിഷയത്തിൽ ബിജെപി അനാവശ്യ മുതലെടുപ്പ് നടത്തുകയാണ്. എൻ.എസ്.എസ് നടത്തുന്ന നാമജപ ഘോഷയാത്രയിൽ വിശ്വാസികൾക്ക് പങ്കെടുക്കാം. ശബരിമലയിലും ഇതേ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. എൻ.എസ്.എസ് സംഘപരിവാറിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.