തിരുവനന്തപുരം: രണ്ടായിരം രൂപ കൈക്കൂലി വാങ്ങവേ ഡോക്ടർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.വെങ്കിടഗിരിയ3ണ് 2,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് പിടിയിലായത്. കാസർഗോഡ് സ്വദേശിയായ പരാതിക്കാരന്റെ ഹെറണിയയുടെ ചികിത്സക്കായി ഇക്കഴിഞ്ഞ ജൂലൈ മാസം കാസർഗോഡ് ജനറൽ ആശുപത്രിയിലെ ജനറൽ സർജനെ കണ്ടു.

അദ്ദേഹം ഓപ്പറേഷന് നിർദേശിക്കുകയും, അനസ്‌തേഷ്യ ഡോക്ടറായ ഡോക്ടർ വെങ്കിടഗിരിയെ കണ്ട് തീയതി വാങ്ങിവരാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ അനസ്‌തേഷ്യ ഡോക്ടറായ ഡോക്ടർ വെങ്കിടഗിരിയെ കണ്ടപ്പോൾ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബർ മാസത്തിൽ ഓപ്പറേഷൻ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസം അസഹ്യമായ വേദനകാരണം ഓപ്പറേഷൻ നേരത്തെ ആക്കുന്നതിലേക്ക് വീണ്ടും ഡോക്ടർ വെങ്കിടഗിരിയെ കണ്ടപ്പോൾ നേരത്തെ ഓപ്പറേഷൻ നടത്തണമെങ്കിൽ 2,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈവിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ്‌തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കാസർഗോഡ് വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകീട്ട് 6:30 ഓടെ കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടർ വെങ്കിടഗിരിയുടെ വീട്ടിൽവച്ച് 2,000 രൂപ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.