കോഴിക്കോട്: ബാലുശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു. കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ഷാമിലിനാണ് (17) മർദനമേറ്റത്. പാട്ടുപാടിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂൾ ഗേറ്റിൽ വച്ചായിരുന്നു ആക്രമണം. മർദനമേറ്റ് ബോധരഹിതനായി വീണ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇത് രണ്ടാം തവണയാണ് ഷാമിൽ പ്ലസ്ടു വിദ്യാർത്ഥികളുടെ ആക്രമണത്തിനു ഇരയാകുന്നത്. പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ പാടിയില്ലെന്ന കാരണം പറഞ്ഞാണ് ഇത്തവണ ഷാമിലിനെ സീനിയർ വിദ്യാർത്ഥികൾ ആക്രമിച്ചതെന്ന് രക്ഷിതാവ് പറഞ്ഞു. മകനെ മർദിച്ച വിദ്യാർത്ഥികൾക്കെതിരെ റാഗിങ്ങിനു കേസ് എടുക്കണമെന്നും രക്ഷിതാവ് ആവശ്യപ്പെട്ടു.