മാനന്തവാടി: വനത്തിൽ കെണിവെച്ച് പുള്ളിമാനിനെ വേട്ടയാടിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് വന്യജീവി സങ്കേതം പരിധിയിലെ വനത്തിലാണ് മാൻവേട്ട നടന്നത്. സംഭവത്തിൽ കാട്ടിക്കുളം, പയ്യമ്പള്ളി കളപ്പുരയ്ക്കൽ തോമസ് (ബേബി-67), ഇദ്ദേഹത്തിന്റെ സഹോദരൻ കളപ്പുരയ്ക്കൽ കുര്യൻ (റെജി- 58), പയ്യമ്പള്ളി മൊടോമറ്റത്തിൽ തങ്കച്ചൻ (51), വനംവകുപ്പിലെ താത്കാലിക വാച്ചർ അപ്പപ്പാറ ശ്രീമംഗലം ചന്ദ്രൻ (47) എന്നിവരെയാണ് തോല്‌പെട്ടി വന്യജീവി സങ്കേതം അസി. വൈൽഡ് വാർഡൻ കെ.പി. സുനിൽകുമാർ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ബേബിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് അമ്പത് കിലോയോളം വരുന്ന മാനിറച്ചിയും മാനിനെ കശാപ്പു ചെയ്യാനുപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയത്. വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാകേഷിന്റെ നിർദേശപ്രകാരം തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റ് കെ.കെ. രതീഷ്‌കുമാറും സംഘവും തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ബേബിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.

ബേബിയെയും തങ്കച്ചനെയും ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്ത സംഘം സാംപിൾ ശേഖരിച്ച ശേഷം ഇരുവരെയും തോല്‌പെട്ടി അസി. വൈൽഡ്ലൈഫ് വാർഡന് കൈമാറി. ചന്ദ്രനും റെജിയും ചൊവ്വാഴ്ച തോല്‌പെട്ടി അസി. വൈൽഡ്ലൈഫ് വാർഡൻ ഓഫീസിൽ കീഴടങ്ങുകയായിരുന്നു. ചന്ദ്രനാണ് കെണിവെച്ചതെന്നാണ് പിടിയിലായവർ നൽകിയ മൊഴി. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ചന്ദ്രനെ ജോലിയിൽനിന്ന് നീക്കം ചെയ്തതായി അസി. വൈൽഡ് വാർഡൻ സുനിൽകുമാർ പറഞ്ഞു.

തോല്‌പെട്ടി വന്യജീവി സങ്കേതം ജനവാസകേന്ദ്രവുമായി അതിരിടുന്ന താഴെകുറുക്കന്മൂലയ്ക്കു സമീപത്തെ ചെങ്ങോട്ടാണ് നാൽവർ സംഘം മാനിനായി കെണിയൊരുക്കിയത്. വനത്തിൽ നിന്ന് ഇവിടത്തെ സ്വകാര്യ കുളത്തിലേക്ക് മാനുകൾ വെള്ളം കുടിക്കാൻ എത്തുന്നത് മനസ്സിലാക്കിയാണ് കെണിവെച്ചത്.

ബാവലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. കൃഷ്ണൻ, ദാസൻഘട്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാമകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ്.ആർ. നവീൻ, വി.ജെ. ശരണ്യ, ആൽബിൻ ജെയിംസ്, എം. രാജേഷ്, ഫോറസ്റ്റ് വാച്ചർമാരായ പി.എ. രാജേഷ്, വി.ആർ. നന്ദകുമാർ, അറുമുഖൻ, ശിവരാജൻ, ഡ്രൈവർ ടി. ഷമീർ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.