കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിർ നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതി എ.ഐ ക്യാമറയിൽ കുടുങ്ങിയതിനാൽ പിടിയിലായി. എ.ഐ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളെ തുടർന്ന് കാസർകോട് സ്വദേശി ലബീഷ് ബാലകൃഷ്ണനെ (23)യാണ് നടക്കാവിൽ നിന്നും കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാലിന് റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട കെ.എൽ 58 സെഡ് 7052 നമ്പർ ബുള്ളറ്റാണ് മോഷണം പോയത്. ചാലാട് സ്വദേശി രാജേഷ് കന്നാട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ബുള്ളറ്റ്. രാജേഷിന്റെ പരാതിയിൽ കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി.എ. ബിനുമോഹനനും സംഘവും കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കൊടുവള്ളിയിലെ എ.ഐ ക്യാമറയിൽ പ്രതി കുടുങ്ങിയത്.

ഹെൽമറ്റില്ലാതെയായിരുന്നു ലബീഷ് ബുള്ളറ്റ് ഓടിച്ചിരുന്നത്. എ.ഐ ക്യാമറയിൽ കുടുങ്ങിയപ്പോൾ ആർ.സി ഓണറായ രാജേഷിന് മൊബൈലിൽ നിയമ ലംഘനം നടത്തിയതായി സന്ദേശം എത്തുകയായിരുന്നു. രാജേഷ് ഉടൻ തന്നെ കണ്ണൂർ പൊലീസിന് വിവരങ്ങൾ കൈമാറുകയായിരുന്നു. ഇതേ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ പി എ ബിനുമോഹനൻ ഉടൻ തന്നെ നടക്കാവ് പൊലീസിൽ വിവരം അറിയിക്കുകയും പ്രതി മറ്റൊരു കേസിൽ ഇവിടെ അറസ്റ്റിലാണെന്ന വിവരം ലഭിക്കുകയായിരുന്നു. പ്രതിയെ കണ്ണുരിലേക്ക് കൊണ്ടുവരാൻ നടപടി സ്വകരിക്കുമെന്ന് പൊലിസ്  അറിയിച്ചു.