കൊൽക്കത്ത: സിവിൽ ബോഡി റിക്രൂട്ട്‌മെന്റ് അഴിമതി കേസിൽ പശ്ചിമ ബംഗാൾ മന്ത്രിയുടെ വസതിയിൽ സിബിഐയുടെ പരിശോധന നടക്കുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് ഹിർഹാദ് ഹക്കീമിന്റെ വസതിയിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

മമത ബാനർജി മന്ത്രിസഭയിൽ നഗര വികസന, മുനിസിപ്പൽ കാര്യ വകുപ്പിന്റെ ചുമതലയാണ് ഹക്കീമിനുള്ളത്. കൂടാതെ, കൊൽക്കത്ത മേയർ പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്. അഴിമതി കേസിൽ കമർഹതി എംഎ‍ൽഎയും മുൻ ടി.എം.സി മന്ത്രിയുമായ മദൻ മിത്രയുടെ ഭവാനിപൂരിലെ വീട്ടിലും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്.

സെപ്റ്റംബർ 26ന് ബംഗാളിലെ ബെഹല, സാൾട്ട് ലേക്ക്, കൊൽക്കത്ത, ഹൗറ എന്നീ ആറിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പ്രൈമറി സ്‌കൂളുകളിൽ യോഗ്യതയില്ലാത്ത അസിസ്റ്റന്റ് ടീച്ചർമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസാണിത്. റെയ്ഡിൽ രേഖകളും ഫയലുകളും പിടിച്ചെടുത്തു.