തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2023 ഒക്ടോബർ 16) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്. ശനിയാഴ്ച രാത്രിമുതൽ പെയ്യുന്ന മഴയിൽ തിരുവനന്തപുരം നഗരത്തിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയിൽ 21 ദുരാതശ്വാസ ക്യാമ്പുകൾ തുറന്നു. 875 പേരെ വിവിധ ക്യാമ്പുകളിൽ മാറ്റിപാർപ്പിച്ചു.

ജില്ലയിൽ 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. ക്വാറി, മൈനിങ് പ്രവർത്തനങ്ങൾ, ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

കനത്തമഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലാകെ കനത്ത നാശനഷ്ടവും വെള്ളക്കെട്ടുമാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകൾ നീണ്ട് നിന്ന മഴയിൽ ടെക്‌നോപാർക്കിലടക്കം വെള്ളം കയറി. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ ജനം ദുരിതത്തിലായി. ഗ്രാമീണ മേഖലകളിൽ ഏക്കറ് കണക്കിന് കൃഷി നശിച്ചു. ജില്ലയുടെ വിവിധ മേഖലകളിലായി പതിനേഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.