കോഴിക്കോട്: ക്ഷീര കർഷകർക്ക് മൂന്നു കോടി രൂപ അധിക പാൽവിലയായി നൽകും. മേഖലാ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളിൽ 2023 സെപ്റ്റംബർ ഒന്നു മുതൽ 30 വരെ നൽകിയ നിശ്ചിത ഗുണ നിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപയാണ് അധിക വിലയായി നൽകുക. ഈ ഇനത്തിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീരകർഷകരിലേക്കു മൂന്ന് കോടി രൂപ വരും ദിവസങ്ങളിൽ അധിക പാൽവിലയായി എത്തിച്ചേരും.

വർധിച്ചുവരുന്ന പാലുൽപാദനച്ചെലവ് ഒരു പരിധിവരെ മറികടക്കുന്നതിനായാണ് അധിക വില പ്രഖ്യാപിച്ചിരിക്കുന്നത്. അധിക വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നവംബർ 10 മുതൽ 20 വരെയുള്ള പാൽ വിലയോടൊപ്പം നൽകുന്നതാണ്. ലീറ്ററിന് 1.5 രൂപ കൊടുക്കുമ്പോൾ, മിൽമ ക്ഷീരസംഘങ്ങൾക്കു നൽകുന്ന സെപ്റ്റംബർ മാസത്തെ ശരാശരി പാൽ വില 46 രൂപ 94 പൈസയാകും.

തീറ്റപ്പുല്ലിനങ്ങൾക്കു കർഷകരിൽനിന്നുമുണ്ടായ വർധിച്ച ആവശ്യകതയെ തുടർന്നു വിവിധയിനം തീറ്റപ്പുല്ലിനങ്ങൾക്ക് സബ്സിഡി ഇനത്തിലേക്കു മേഖലാ യൂണിയന്റെ ബജറ്റിൽ ഒരു വർഷത്തേക്കു വകയിരുത്തിയിരുന്ന 8 കോടി രൂപ ഇതിനോടകം പൂർണ്ണമായും നൽകിക്കഴിഞ്ഞു. ഇപ്പോൾ നൽകുന്ന അധിക പാൽവില ക്ഷീര കർഷകർക്ക് ഒരു കൈത്താങ്ങാവുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി, മാനേജിങ് ഡയറ്ക്ടർ ഡോ.പി. മുരളി എന്നിവർ പറഞ്ഞു.